എന്‍റെ കേരളം പ്രദർശന വിപണന മേള നാളെ മുതല്‍ കോഴിക്കോട് ബീച്ചില്‍

രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷം, ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട്

Update: 2022-04-18 04:20 GMT
By : Web Desk
Advertising

രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന എന്‍റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ചില്‍ നാളെ തുടക്കമാവും. ഏപ്രിൽ 19 മുതൽ 26 വരെയാണ് മെഗാ പ്രദർശന-വിപണന മേള നടക്കുന്നത്. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കും. ബീച്ചിലെ തുറന്ന വേദിയിൽ നാളെ വൈകീട്ട് ആറു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വൈകീട്ട് നാലു മണിക്ക് മാനാഞ്ചിറ മുതൽ ബീച്ചു വരെ നടക്കുന്ന വിളംബര ഘോഷയാത്രയുണ്ടാകും. ഘോഷയാത്രയിൽ പ്രാദേശിക കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പെടുത്തും. തുടർന്ന് ബീച്ചിലെ ഓപ്പൺ സ്റ്റേജിൽ അനീഷ് മണ്ണാർക്കാടും സംഘവും നാടൻപാട്ട് അവതരിപ്പിക്കും.

മെഗാ പ്രദർശന വിപണന മേളയുടെ കവാടം കനോലി കനാലിന്‍റെ മാതൃകയിലാണ്. മേളയുടെ ഭാഗമായി 218 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. എന്‍റെ കേരളം, കേരളത്തെ അറിയാം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള 50 തീം സ്റ്റാളുകളുണ്ട്. കൂടാതെ ഉത്പന്നങ്ങളുടെ പ്രദർശന - വിപണനത്തിനായി 155 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ പി.ആർ.ഡി, വ്യവസായ വകുപ്പ് തുടങ്ങിയവയുടെയും സ്റ്റാളുകൾ ഉണ്ടായിരിക്കും. മേളയുടെ ഭാഗമായി വ്യത്യസ്ത കലാ സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്ഡോർ ഡിസ്പ്ലേ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഒരു വർഷത്തെ വികസന നേട്ടങ്ങളും മേളയിൽ പ്രദർശിപ്പിക്കും. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിശാലമായ ഫുഡ്‌കോർട്ടും ഒരുങ്ങുന്നുണ്ട്.


ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകൾ നടക്കും. വിവിധ മേഖലകളിലെ പ്രമുഖർ കാലികപ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, സൈബർ ക്രൈം, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കാർഷിക വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സെമിനാറുകൾ നടക്കുക.

പണ്ഡിറ്റ് സുഖദേ ബാദുരിയുടെ ഗസല്‍, വിധുപ്രതാപിന്‍റെയും ടീമിന്‍റെയും ഓര്‍ക്കസ്ട്ര, ഗായിക സിതാരയുടെ സിതാരാസ് മലബാറിക്കസ്, ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉത്സവരാവ്, കണ്ണൂര്‍ ഷെരീഫിന്‍റെയും സംഘത്തിന്‍റെയും ഇശല്‍ നിലാവ്, എം.എസ് ബാബുരാജിന്‍റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ചെങ്ങന്നൂര്‍ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനയമുന, മസാല കോഫി ബാന്‍റിന്‍റെ മ്യൂസിക്കല്‍ നൈറ്റ്, പത്മശ്രീ മട്ടന്നൂര്‍ ശങ്കരക്കുട്ടിയുടെ ട്രിപ്പിള്‍ തായമ്പക, മാജിക് ഷോ, ജുഗല്‍ബന്ദി, കോല്‍ക്കണി, വില്ലടിച്ചാന്‍ പാട്ട്, മോഹിനിയാട്ടം, നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും, വാമൊഴിത്താളം തുടങ്ങി വ്യത്യസ്ത കലാസാംസ്കാരിക പരിപാടികള്‍ വ്യത്യസ്ത ദിവസങ്ങളില്‍ അരങ്ങേറും. 

Tags:    

By - Web Desk

contributor

Similar News