തൃശൂരിൽ ഗര്‍ഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്
അർച്ചനയെ ഭർത്താവ് ഷാരോൺ മർദിച്ചിരുന്നതായി പരാതി
തൃശൂര്‍: തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയതിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ് . മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. മാട്ടുമല സ്വദേശി ഷാരോണിനും മാതാവ് രജനിക്കുമെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. സ്ത്രീധന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
അർച്ചനയെ ഷാരോൺ മർദിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. അർച്ചന പഠിച്ചിരുന്ന കോളജിന്‍റെ മുൻവശത്ത് വച്ച് ഷാരോൺ മർദിച്ചിരുന്നു. കോളജിലെ സെക്യൂരിറ്റി ജീവനക്കാർ അർച്ചനയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വീട്ടുകാരുമായി സംസാരിക്കാൻ പോലും ഷാരോൺ അർച്ചനയെ അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഷാരോൺ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഗർഭിണിയായ അർച്ചന കഴിഞ്ഞ ദിവസം ഭർതൃ വീട്ടിൽ തീ കൊളുത്തി മരിക്കുകയായിരുന്നു. വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. ആറുമാസം മുമ്പാണ് ഇവരുടെയും വിവാഹം നടന്നത്.
ആറ് മാസം മുൻപായിരുന്നു ഷാരോണിന്‍റെയും അര്‍ച്ചനയുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നെങ്കിലും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഷാരോണെ ചോദ്യം ചെയ്യുന്നത്.