'വെള്ളപ്പൊക്കമുണ്ടാകും'; സിൽവർ ലൈന്‍ പദ്ധതി പുനരാലോചിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
ഡിപിആർ അപൂർണമാണെന്നും പരിഷത്തിന്റെ പഠന റിപ്പോർട്ടില്‍ പറയുന്നു
തൃശൂർ: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനറിപ്പോര്‍ട്ട്. പദ്ധതി പുനരാലോചിക്കണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. പദ്ധതി മൂലം 4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നും ഡിപിആർ അപൂർണമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
കെ- റെയില്‍പോലെ വലിയൊരു പദ്ധതിക്ക് ഉണ്ടാകേണ്ട വിശദാംശങ്ങള്‍ ഡി.പി.ആറില്‍ ഇല്ല. അപൂര്‍ണമായ ഡി.പി.ആര്‍. തന്നെയാണ് വലിയ ന്യൂനത. ഹരിതപദ്ധതിയെന്ന വാദം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാതയുടെ പകുതിയിൽ അധികം പ്രദേശത്തും അതിരു കെട്ടുന്നതിനാൽ കിഴക്കുഭാഗം മുങ്ങും. 55 ഹെക്ടർ കണ്ടൽകാട് നശിക്കും ഹരിത പദ്ധതി എന്ന അവകാശ വാദം തെറ്റാണെന്നും പരിഷത്തിന്റെ റിപ്പോർട്ടില്‍ പറയുന്നു.
ലൈനിന്റെ ഇരുവശവും 100 മീറ്റര്‍ സോണില്‍ 12.58 ഹെക്ടര്‍ സ്വാഭാവിക വൃക്ഷലതാദികള്‍, 54.91 ഹെക്ടര്‍ കണ്ടല്‍വനങ്ങള്‍, 208.84 ഹെക്ടര്‍ കൃഷിയുള്ള നെല്‍പ്പാടങ്ങള്‍, 18.40 ഹെക്ടര്‍ കായല്‍പ്രദേശം, 1172.39 ഹെക്ടര്‍ കുളങ്ങളും ചിറകളും, 24.59 ഹെക്ടര്‍ കാവുകള്‍ എന്നിവ ഇല്ലാതാവുമെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.