Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് വനിതകൾ. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. ജോയിന്റ് സെക്രട്ടറിയായി അൻസിബ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറുപേര്‍ പത്രിക നല്‍കിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ദേവന്‍-ശ്വേതാ മേനോന്‍ മത്സരത്തിന് വഴിതെളിഞ്ഞത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനെ പരാജയപ്പെടുത്തിയാണ് കുക്കുപരമേശ്വരൻ വിജയിച്ചത്. ആകെയുള്ള 506 അംഗങ്ങളില്‍ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇപ്രാവശ്യം 70 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 357 പേർ വോട്ട് ചെയ്തിരുന്നു. സരയൂ , ആശ അരവിന്ദ്, നീന കുറുപ്പ്, അഞ്ജലി നായർ എന്നിവരാണ് വനിത എക്സിക്യൂട്ടീവ് അംഗങ്ങള്‍.
പോളിംഗ് കുറവാണെങ്കിലും എല്ലാവരും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഭരണസമിതിയിലേക്ക് ഇനിയില്ലെന്ന് മോഹൻലാൽ തീര്‍ത്തു പറഞ്ഞതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് 'അമ്മ' സാക്ഷ്യം വഹിച്ചത്.