എസ്ഐആര്‍; കേരളത്തിന്‍റെ ഹരജികൾ ഇന്ന് സുപ്രിംകോടതിയിൽ
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്
ഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. എസ്ഐആർ നടപടികളിൽ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹരജിക്കാർ ഉന്നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആര്‍ പ്രക്രിയ ഇപ്പോൾ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്നമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുക.
ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളും ഹരജിക്കാർ കോടതിയെ അറിയിക്കും. ഹരജികളിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി സുപ്രിംകോടതി തേടിയിരുന്നു. കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, സിപിഐ ,കോൺഗ്രസ്, മുസ്‍ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.
അതിനിടെ ഉത്തർപ്രദേശിലെ ബിഎൽഒമാരുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. രണ്ട് ബിഎൽഒമാരാണ് ജോലി സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ അജണ്ട അടിച്ചേൽപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ അമിത സമ്മർദ്ദം നടത്തുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ തള്ളി. എസ്ഐആർ നടപടികൾ സുഗമമായി പുരോഗമിക്കുന്നു എന്നാണ് വാദം.