'കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ഹോസ്റ്റലിൽ ആണുങ്ങളും പെണ്ണുങ്ങളും അഴിഞ്ഞാടുന്നു'- വിവാദ പരാമർശവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ

പൊതുവേദിയിലെ പെൺവിലക്കിൽ സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ നടപടിയെ ന്യായീകരിച്ചുള്ള ഫേസ്ബുക്കിലുള്ള കുറിപ്പിലാണ് പരാമർശം

Update: 2022-05-13 08:12 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിൽ ആണുങ്ങളും പെണ്ണുങ്ങളും അഴിഞ്ഞാടുകയാണെന്ന വിവാദ പരാമർശവുമായി സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവ്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ആണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. പൊതുവേദിയിലെ പെൺവിലക്കിൽ സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ നടപടിയെ ന്യായീകരിച്ചുള്ള ഫേസ്ബുക്കിലുള്ള കുറിപ്പിലാണ് പരാമർശം.

മതപണ്ഡിതർ വിശ്വാസികൾക്കിടയിൽ നടത്തുന്ന ഉദ്‌ബോധനങ്ങളും ശാസനകളും പുറമെയുള്ളവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാവുക സ്വാഭാവികമായിരിക്കും. തിരിച്ചും അങ്ങനെയാണന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുക. ആൺകുട്ടികളും പെൺകുട്ടികളും കാംപസുകളിൽ ധാർമികതയുടെ അതിരുകൾ ലംഘിക്കാതിരിക്കണമെന്ന് അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാവുന്നതുമാണ്. ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവർ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിൽ പോലും ഏത് പാതിരാത്രിയിലും ആൺപെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാൻ അവസരം നൽകുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾക്ക് നിങ്ങൾ വകവച്ചുകൊടുക്കുമോ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾ അനുഭവിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നവരാണോ?-കുറിപ്പിൽ സത്താർ പന്തല്ലൂർ ചോദിച്ചു.

വിവാദ വിഷയത്തെ മറച്ചുവയ്ക്കാൻ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാർട്ടികളിലോ നടക്കുന്ന സ്ത്രീവിരുദ്ധ നടപടികൾ ചർച്ചയാക്കേണ്ട ഗതികേടൊന്നും മുസ്‌ലിം സമുദായത്തിനില്ലെന്നും അദ്ദേഹം കുറിച്ചു. അടിസ്ഥാനപരമായി, വിവാദമാക്കിയ സംഭവത്തിൽ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതുകൊണ്ടുതന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ചുപറയുന്ന തറവേലക്ക് നമ്മളില്ല. മതസ്ഥാപനങ്ങളിൽ മതനിയമങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അത് ലംഘിക്കപ്പെടുമ്പോൾ ഇത്തരം ശാസനകൾ തുടരുകയും ചെയ്യും. പബ്ലിസിറ്റി മോഹിയായ ഗവർണർ മുതൽ ആളും തരവും നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷനടക്കം പിന്തുടരാമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സന്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

മലപ്പുറത്തെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മതചടങ്ങിൽ അവാർഡ് വാങ്ങാൻ മുതിർന്ന പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെ വിമർശിച്ചുവെന്നതാണ് മാധ്യമങ്ങൾക്ക് ചാകരയായിട്ടുള്ളത്. അന്യസ്ത്രീ പുരുഷന്മാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മതതാത്പര്യം. പിന്നെ വിമർശനത്തിന്റെ ശൈലി, ഉപയോഗിച്ച വാക്കുകൾ, ശരീരഭാഷ ഇതൊക്കെ ഓരോ വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടെന്ന് വരാം.

ആര് അപരിഷ്‌കൃതം എന്ന് വിളിച്ചാലും ഇതാണ് മതനിയമമെന്ന് അഭിമാനത്തോടെ പറയും. അത് സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യവുമുണ്ട്.

സാമൂഹ്യമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആകാശഭൂമികൾക്കിടയിലെ ഏറ്റവും വലിയ മഹാപാതകമായി ഇതിനെ അവതരിപ്പിച്ചാലും അതിലെ അവതാരകർ അപസ്മാരം ബാധിച്ചവരെപ്പോലെ കൈയുംകാലുമിട്ടടിച്ചാലും വിശ്വാസികൾ മോഹാലസ്യപ്പെട്ട് വീഴുമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളുടെ ഇസ്‌ലാമോഫോബിക് അജണ്ടകളൊക്കെ സമുദായം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിന്റെ മറവിൽ ഇസ്‌ലാമിനെ തന്നെ മോശമായി ചിത്രീകരിക്കാൻ പലരും രംഗത്തുവന്നിട്ടും തലക്കുമുകളിൽ തൂങ്ങിക്കിടന്നിരുന്ന ഫാഷിസം അൽപം മുകളിലോട്ട് പൊങ്ങിയതും നമുക്ക് തിരിച്ചറിയും.

മതപണ്ഡിതർ വിശ്വാസികൾക്കിടയിൽ നടത്തുന്ന ഉദ്‌ബോധനങ്ങളും ശാസനകളും പുറമെയുള്ളവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാവുക സ്വാഭാവികമായിരിക്കും. തിരിച്ചും അങ്ങനെയാണന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുക. ആൺകുട്ടികളും പെൺകുട്ടികളും കാംപസുകളിൽ ധാർമികതയുടെ അതിരുകൾ ലംഘിക്കാതിരിക്കണമെന്ന് അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാവുന്നതുമാണ്. ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവർ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിൽ പോലും ഏത് പാതിരാത്രിയിലും ആൺപെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാൻ അവസരം നൽകുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾക്ക് നിങ്ങൾ വകവച്ചുകൊടുക്കുമോ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾ അനുഭവിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നവരാണോ?

https://www.facebook.com/photo/?fbid=535428514620085&set=a.213503670145906

വിവാദ വിഷയത്തെ മറച്ചുവയ്ക്കാൻ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാർട്ടികളിലോ നടക്കുന്ന സ്ത്രീവിരുദ്ധ നടപടികൾ ചർച്ചയാക്കേണ്ട ഗതികേടൊന്നും മുസ്‌ലിം സമുദായത്തിനില്ലെന്നും അദ്ദേഹം കുറിച്ചു. അടിസ്ഥാനപരമായി, വിവാദമാക്കിയ സംഭവത്തിൽ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതുകൊണ്ടുതന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ചുപറയുന്ന തറവേലക്ക് നമ്മളില്ല. മതസ്ഥാപനങ്ങളിൽ മതനിയമങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അത് ലംഘിക്കപ്പെടുമ്പോൾ ഇത്തരം ശാസനകൾ തുടരുകയും ചെയ്യും. പബ്ലിസിറ്റി മോഹിയായ ഗവർണർ മുതൽ ആളും തരവും നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷനടക്കം പിന്തുടരാം. ഇനിയും അവസരങ്ങൾ ലഭിക്കും.

Summary: SKSSF leader Sathar Panthaloor with controversial remarks on Calicut University students' hostel

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News