Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മുവാറ്റുപുഴ: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകൾ തകർക്കുകയും മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. വെള്ളൂർകുന്നം, കടാതി ഒറമടത്തിൽ വീട്ടിൽ മോൻസി വർഗീസ് (44)നെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കടാതി സ്വദേശിയുടെ വീടിന് നേർക്കാണ് ആക്രമണം നടത്തിയത്. ഷെഡ്ഡിൽ ഇരുന്ന ഇരുചക്രവാഹനം കനാലിൽ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് കാരണം. പ്രതി പരാതിക്കാരനെയും കുടുംബത്തേയും അപായപ്പെടുത്താൻ വീട്ടിൽ അതിക്രമിച്ച് കയറി വീടിന് തീ വക്കുകയായിരുന്നു.
വീട്ടുകാരെ കൊന്നുകളയുമെന്ന് പറഞ്ഞ് പരാതിക്കാരന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയുമുണ്ടായി. വീടിൻ്റെ മുൻവശം ഷെഡ്ഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീവച്ച് കത്തിച്ച് വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. മുവാറ്റുപുഴ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.