Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട് കോര്‍പറേഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം ചട്ടലംഘനമെന്ന് ജില്ലാ കലക്ടര്‍. വിതരണം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍ ഇതുവരെയും വിശദീകരണം നല്‍കിയിട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണത്തില്‍ ഒരു ചട്ടലംഘനവുമില്ലെന്ന് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പ്രതികരിച്ചു. വിഷയത്തില്‍ കലക്ടര്‍ സ്വീകരിച്ചത് തെറ്റായ നടപടിയാണെന്നും ഇതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോര്‍പറേഷന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായി ലഘുലേഖ ഇറക്കിയെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് ഏത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് അച്ചടിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കോര്‍പറേഷന്‍ യുഡിഎഫ് കൗണ്‍സില്‍ പരാതി നല്‍കി.
2020-25 വര്‍ഷത്തെ കോര്‍പറേഷന്‍ ഭരണത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിളക്കം എന്ന പേരില്‍ 78 പേജുകളില്‍ വര്‍ണ ചിത്രങ്ങളോടെ പുറത്തിറക്കിയത് ഗുരുതരമായ പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. രണ്ട് ലക്ഷത്തോളം കോപ്പി പ്രിന്റ് ചെയ്തതായി സംശയിക്കുന്നു. തിളക്കം ലഘുലേഖ സംബന്ധിച്ച നിയമലംഘനം പരിശോധിച്ച് കുറ്റക്കാരായ കോര്‍പറേഷന്‍ ഭരണസമിതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഗുരുതര വീഴ്ച വരുത്തിയ എല്‍ഡിഎഫിന്റെ 76 വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കണം തുടങ്ങിയവയാണ് ആവശ്യം.
'ലഘുലേഖ പ്രിന്റ് ചെയ്തതില്‍ പ്രസ്സിന്റെ പേരില്ല. എത്ര കോപ്പിയാണ് പ്രിന്റ് ചെയ്തത് ലഘുലേഖയില്‍ രേഖപ്പെടുത്തിയിട്ടില്ല'. പ്രിന്റ് ചെയ്ത കോപ്പികള്‍ കണ്ടെത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും എല്‍ഡിഎഫ് ഇലക്ഷന്‍ ഓഫീസുകളിലും റെയ്ഡ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.