സിപിഎം സംസ്ഥാന സമ്മേളനത്തിലെ റാലി ഒഴിവാക്കി

സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്

Update: 2022-02-11 10:56 GMT
Advertising

എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ റാലി ഒഴിവാക്കിയതായി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായി. പൊതു സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. എന്നാല്‍ സമ്മേളന തീയതികളില്‍ മാറ്റമുണ്ടാവില്ല. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളില്‍ തന്നെ സമ്മേളനം നടക്കും.

ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിലായിരിക്കും നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് തീയതികളിലും മാറ്റമുണ്ടാവില്ല. നിശ്ചയിച്ച പ്രകാരം കണ്ണുരില്‍ ഏപ്രില്‍ ആറു മുതല്‍ 10 വരെയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

നേരത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി.പി.എം സമ്മേളനം നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ കൂടുതല്‍ തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം മാറ്റിവെക്കുമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. കോവിഡ് വ്യാപകമായ സമയത്ത് സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ നടത്തിയത് പരക്കെ വിമര്‍ശനവിധേയമായിരുന്നു. ഈ പശ്ചാത്തലത്തില്‍ പരമാവധി വിവാദം ഒഴിവാക്കി സംസ്ഥാന സമ്മേളനം നടത്തുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. നേരത്തെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ചുരുക്കിയിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News