വായ്പാ പരിധിക്ക് കേന്ദ്രം കടിഞ്ഞാണിട്ടത് സ്ഥിരീകരിച്ച് ധനമന്ത്രി

കേന്ദ്ര നടപടി ജനങ്ങൾ മനസിലാക്കണമെന്നും ചെലവ് ചുരുക്കലുണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു

Update: 2023-02-03 03:04 GMT
Advertising

തിരുവനന്തപുരം: കടമെടുപ്പിൽ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര നടപടി ജനങ്ങൾ മനസിലാക്കണമെന്നും ചെലവ് ചുരുക്കലുണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു. അമിതഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ഇടത് നയമല്ലെന്ന് പറഞ്ഞ മന്ത്രി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്നും ജനകീയ മാജിക്കാണ് ബജറ്റിൽ ഉണ്ടാകുകയെന്നും കൂട്ടിച്ചേർത്തു. ഈ വർഷം സംസ്ഥാനത്തിന് എടുക്കാവുന്ന കടത്തിൽ നിന്നും 2700 കോടി രൂപ വെട്ടിക്കുറച്ചു. കിഫ്ബി വായ്പയുടെ പേരിലാണ് കേന്ദ്രത്തിന്റെ നടപടി. മാർച്ച് 31 വരെ 937 കോടി രൂപ മാത്രമേ കടം എടുക്കാൻ കഴിയൂ.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ധനപ്രതിസന്ധി മറികടക്കാൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധനക്ക് സാധ്യതയുള്ള ബജറ്റിൽ ക്ഷേമപെൻഷൻ ചെറുതായി വർധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന. എൽ.ഡി.എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് ആണ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ അവതരിപ്പിക്കുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാനാണ് സർക്കാർ ആലോചന.

വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സർട്ടിഫിക്കറ്റ് നിരക്കുകൾ, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയിലെല്ലാം വർധനവ് വന്നേക്കും. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധനവ് ഉണ്ടായേക്കും. റബർ, നാളികേരം,പച്ചക്കറികൾ എന്നിവയുടെ താങ്ങുവില വർധിപ്പിക്കാനാണ് സാധ്യത.

ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ഇളവുണ്ടാകും. കെ.എസ്.ആർ.ടി.സിക്ക് സാധാരണ 1000 കോടി നീക്കി വയ്ക്കാറുണ്ടെങ്കിലും ഇത്തവണ 1500 കോടി പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഭാഗികമായി അനുവദിച്ചേക്കും. ക്ഷേമപെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയ തീരുമാനം മറിച്ചാണെന്നാണ് സൂചന.

100 രൂപയെങ്കിലും വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയതായാണ് വിവരം. എന്നാൽ ക്ഷേമപെൻഷൻ വർധിപ്പിച്ചാൽ സാമ്പത്തിക ബാധ്യത സർക്കാരിന് താങ്ങാൻ കഴിയില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക ഊന്നൽ ബജറ്റിൽ ഉണ്ടായേക്കും. വന്യജീവികളുടെ കടന്ന് കയറ്റം തടയാനുള്ള പ്രഖ്യാപനങ്ങൾ, വിഴിഞ്ഞം, കെ ഫോൺ പദ്ധതിയുടെ പൂർത്തീകരണം തുടങ്ങിയ കാര്യങ്ങളും ബജറ്റിലുണ്ടായേക്കും. പരമ്പരാഗ വ്യവസായം കൃഷി വ്യവസായ മേഖലകൾക്കും ഊന്നൽ ഉണ്ടാകും. എൽ.ഡി.എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പുകൾ ഒന്നും വരാനില്ലാത്ത വർഷമായതിനാൽ ജനങ്ങൾക്ക് അധികഭാരമുണ്ടാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News