ജാനകിക്കാട് കൂട്ട ബലാത്സംഗത്തിന് മുമ്പും പെൺകുട്ടി പീഡനത്തിനിരയായി

ഒന്നര വർഷം മുമ്പ് ബന്ധുവും മറ്റൊരാളും ചേർന്നു പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്

Update: 2021-10-27 11:01 GMT
Advertising

കോഴിക്കോട് ജാനകിക്കാട് കൂട്ട ബലാത്സംഗത്തിന് മുമ്പും ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായതായി മൊഴി. ഒന്നര വർഷം മുമ്പ് ബന്ധുവും മറ്റൊരാളും ചേർന്നു പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി പോലീസ് പെൺകുട്ടിയുടെ ബന്ധു ഉൾപ്പെടെ രണ്ടു പേർക്കെതിരെ കേസെടുത്തു.

ഒന്നര വർഷം മുമ്പ് അമ്മയുടെ വീട്ടിൽ വന്നു താമസിച്ച സമയത്ത് പീഡിപ്പിക്കപ്പെട്ടതായാണ് പെൺകുട്ടി മൊഴി നൽകിയത്. പീഡിപ്പിച്ചവരിൽ ഒരാൾ ബന്ധുവായിരുന്നു. ജാനകിക്കാട് കൂട്ടബലാത്സംഗ കേസ അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുത്തപ്പോളാണ് ഈ കാര്യം കുട്ടി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. കൂടുതൽ ആളുകൾ സംഭവത്തിൽ ഉൾപെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ഈ മാസം മൂന്നിനാണ് കായക്കൊടി സ്വദേശി ആയ 17കാരിയെ ശീതള പാനീയത്തിൽ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായിരുന്നു. പ്രണയം നടിച്ചെത്തി പീഡിപ്പിച്ച ഒന്നാം പ്രതി സായൂജ് തെക്കേപറമ്പത്ത്, മറ്റ് പ്രതികളായ ഷിബു പറച്ചാലിൽ, രാഹുൽ തമിഞ്ഞാൽ, അക്ഷയ് പാലോളി എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇതിനു ശേഷവും പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒരാളെ കൂടി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികൾ കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽപ്പെട്ടതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News