ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക വെച്ച സംഭവം ആഭ്യന്തരവകുപ്പ് അന്വേഷിക്കും

ഹർഷിനക്ക് സാമ്പത്തിക സഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും

Update: 2023-03-29 08:59 GMT
Advertising

തിരുവനന്തപുരം: വയറ്റിൽ കത്രിക വെച്ച് ശസ്ത്രക്രിയ പൂർത്തിയാക്കിയ സംഭവത്തിൽ വീഴ്ച ഉണ്ടായോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കും. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുന്നത്. ഹർഷിനക്ക് സാമ്പത്തിക സഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകാമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ഹർഷിന പറഞ്ഞു. നിരാഹാര സമരം അവസാനിപ്പിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും തുടർനടപടികൾ ഒന്നുമുണ്ടായിട്ടില്ല. നീതി ലഭിച്ചില്ലെങ്കിൽ റമദാൻ മാസത്തിൽ സമരത്തിറങ്ങുമെന്ന് ഹർഷിന പറഞ്ഞിരുന്നു.

മെഡിക്കൽ കോളേജിൽ സത്യഗ്രഹം നടത്തിയ ഹർഷിനയെ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കുകയും രണ്ടാഴ്ചക്കകം നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാഴ്ചയായിട്ടും നഷ്ടപരിഹാരം നൽകുകയോ അന്വേഷണ പുരോഗതി അറിയിക്കുകയോ ചെയ്തിട്ടില്ല. സത്യഗ്രഹത്തിൽനിന്ന് പിന്മാറാൻ ആരോഗ്യമന്ത്രി നടത്തിയ നാടകമാണോ ഇതെന്ന് സംശയിക്കുന്നതായി ഹർഷിന ആരോപിച്ചു.

അഞ്ചു വർഷങ്ങൾക്കു മുമ്പാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. എന്നാൽ ഇതുവരെയായി അനാസ്ഥയ്ക്കു കാരണം ആരാണെന്ന് കണ്ടെത്താനായിട്ടില്ല. വിദഗ്ധ സമിതിയുടെ പരിശോധനയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് സിസേറിയനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News