Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: കോട്ടയം തെള്ളകത്തെ പൊലീസുകാരന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതി ജിബിൻ ജോർജ് ക്വട്ടേഷൻ ഏറ്റെടുത്താണ് തട്ടുകടയിൽ എത്തിയതെന്ന വിവരം പൊലീസ് അന്വേഷിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
പൊലീസുകാരന്റെ കൊലപാതകത്തിൽ പ്രതിയെ വേഗത്തിൽ പിടികൂടാൻ കഴിഞ്ഞുവെങ്കിലും അക്രമത്തിലേക്ക് നയിച്ച കാരണങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കോടതിൽ ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഘർഷം ഉണ്ടായ തെള്ളകത്ത് കച്ചവടത്തിൽ ചൊല്ലി തട്ടുകട ഉടമകൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ക്വട്ടേഷൻ ഏറ്റെടുത്ത് പ്രതി ജിബിൻ ജോർജ് എത്തിയതാണെന്ന് കട ഉടമകളിൽ ഒരാൾ പൊലീസിനു മൊഴി നൽകിയിരുന്നു. ഇക്കാര്യത്തിൽ കഴമ്പുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുക. ഫോൺകോൾ രേഖകൾ അടക്കം ഇതിനായി അന്വേഷണസംഘം ശേഖരിക്കും.
തിങ്കളാഴ്ച പുലർച്ചെയാണ് ജിബിൻ ജോർജിന്റെ ആക്രമണത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദ് കൊല്ലപ്പെട്ടത്. ഏറ്റുമാനൂർ എസ്എച്ച്ഒ അൻസലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം