മഴക്കെടുതിയിൽ കെഎസ്ഇബിക്ക് നഷ്ടം 150 കോടി
മൂന്നു ദിവസമായി വൈദ്യുതി മുടങ്ങിയതിൽ തിരുവനന്തപുരം പൂവച്ചൽ കെഎസ്ഇബി ഓഫിസിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ കെഎസ്ഇബിയുടെ നഷ്ടം 150 കോടി കടന്നു. ഇതുവരെയുള്ള നാശനഷ്ടം 164.46 കോടി രൂപയായി. 3,153 ഹൈടെൻഷൻ പോസ്റ്റുകളും 2,826 ഹൈടെൻഷൻ ലൈനുകളും ഉൾപ്പെടെ തകർന്നതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെ 138.87 കോടി രൂപയുടെ നഷ്ടമാണുണ്ടായിരുന്നത്. 2656 ഹൈടെൻഷൻ പോസ്റ്റുകളും 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളുമാണ് ഇന്നലെ തകർന്നിരുന്നത്.
അതേസമയം, തിരുവനന്തപുരം പൂവച്ചൽ കെഎസ്ഇബി ഓഫിസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധം നടത്തി. പൂവച്ചൽ, മുളമൂട്, കുറകോണം, പാറമുകൾ പ്രദേശങ്ങളിൽ മൂന്ന് ദിവസം വൈദ്യുതി മുടങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി. മരച്ചില്ല വീണ് പ്രവർത്തനരഹിതമായ പ്രദേശത്തെ രണ്ട് ട്രാൻസ്‌ഫോർമറുകൾ നന്നാക്കാതായതോടെയാണ് വൈദ്യുതി നിലച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. മഴ കനത്തതോടെ വൈദ്യുതി വിതരണത്തിൽ കാര്യമായ തടസ്സങ്ങൾ നേരിടുന്നുണ്ട്.