Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കെ ആര്‍ എ പ്രകാരം മാനേജര്‍ നടപടിക്ക് അര്‍ഹനായതാനില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പിരിച്ചുവിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളിന്റെ ചുമതല കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ക്ക്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സ്‌കൂള്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാനേജ്‌മെന്റിനും പ്രധാനാദ്ധ്യാപികക്കും ഗുരുതരവീഴ്ച ഉണ്ടായി. മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടായതിനാല്‍ മാനേജര്‍ ആര്‍.തുളസീധരന്‍പിള്ളയെ അയോഗ്യനാക്കി.
ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇറക്കി. മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് തന്നെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡി ഇ ഒ യുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്ത്ര സഹായം നൽകും. വിവിധ വകുപ്പുകളുടെ സഹായം നൽകി. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ കൂടുതൽ സുരക്ഷ ഉറപ്പിക്കാൻ ഉള്ള നടപടികൾ തുടരുന്നുവെന്നും സ്‌കൂളുകളിൽ സുരക്ഷ പ്രശ്നം ഉണ്ടായാൽ ചൂണ്ടി കാണിക്കാൻ ടോൾ ഫ്രീ നമ്പറുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മാനേജര്‍ ആര്‍.തുളസീധരന്‍പിള്ള. ഇത്തരം ഒരു സാഹചര്യത്തിൽ സർക്കാർ എടുത്ത തീരുമാനം ഉചിതമാണ് എന്നുള്ളത് കണക്കാക്കുന്നു. സർക്കാർ നടപടിയെ താൻ വെല്ലുവിളിക്കുന്നില്ല.
എനിക്ക് മുമ്പും പ്രമുഖരായ മാനേജർമാർ ഇരുന്നിട്ടുണ്ട്. അന്നും ഈ ലൈൻ ഇവിടെ ഉണ്ടായിരുന്നു. മാനേജ്മെന്റ് കമ്മിറ്റിയെ പിരിച്ചുവിടണമെന്ന് കോൺഗ്രസ് എന്തു അർത്ഥത്തിൽ പറയുന്നു. അവരുടെ ഇപ്പോഴത്തെ ഡിസിസി പ്രസിഡണ്ട് സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്നുവെന്നും താൻ ആയിരുന്നു മാനേജർ എങ്കിൽ വൈദ്യുതി കമ്പിക്ക് താഴെ ഷെഡ് പണിയിലായിരുന്നുവെന്നും ആര്‍.തുളസീധരന്‍പിള്ള പറഞ്ഞു.