തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർമാരെ തട്ടികൊണ്ട് പോയി മര്‍ദിച്ച കേസ്: പ്രതികള്‍ പിടിയില്‍

ഫെബ്രുവരി ഒന്നാം തീയതിയാണ് തൊളിക്കോട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരായ സിദ്ദീഖ്, മുഹമ്മദ് എന്നിവര്‍ക്ക് മര്‍ദനമേറ്റത്

Update: 2022-02-04 02:16 GMT
Editor : ijas

തിരുവനന്തപുരം വിതുരയില്‍ ഓട്ടോ ഡ്രൈവർമാരെ തട്ടികൊണ്ട് പോയി മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. വിതുര തൊളിക്കോട് സ്വദേശി മുഹമ്മദ് ഷാഫി, കാട്ടാക്കട സ്വദേശി വിശാഖ്, നെയ്യാറ്റിൻകര സ്വദേശി അജേഷ് കുമാർ എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതികളാണ് പിടിയിലായവര്‍.

ഫെബ്രുവരി ഒന്നാം തീയതിയാണ് തൊളിക്കോട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരായ സിദ്ദീഖ്, മുഹമ്മദ് എന്നിവര്‍ക്ക് മര്‍ദനമേറ്റത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിന് സൈഡ്‌ കൊടുക്കാത്തതിന്‍റെ പേരില്‍ ഉണ്ടായ തര്‍ക്കം തട്ടിക്കൊണ്ടുപോകലില്‍ കലാശിക്കുകയായിരുന്നു. ഓട്ടോ സവാരിക്ക് വേണ്ടി ആദ്യം സിദ്ദീഖിനെ പ്രതികള്‍ വിളിച്ചുകൊണ്ടുപോയി. പിന്നീട് ഓട്ടോയുടെ ടയര്‍ പഞ്ചറായി എന്ന് പറഞ്ഞ് മുഹമ്മദിനെ കൂടി വിളിച്ചുവരുത്തി. ശേഷം ഇരുവരെയും പ്രതിയായ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചു. അവശരായ സിദ്ദീഖിനെയും മുഹമ്മദിനെയും വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച സംഘം കടന്നുകളയുകയായിരുന്നു.

സംഭവത്തിന് ശേഷം സിദ്ധിഖും മുഹമ്മദും പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. പ്രതികള്‍ക്ക് സിദ്ധിഖിനോടും മുഹമ്മദിനോടും മുന്‍ വൈരാഗ്യം ഉണ്ടെന്നും പൊലീസ് പറയുന്നു.

Summary:The accused in the case of abducting and beating auto drivers at Vithura in Thiruvananthapuram have been arrested.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News