ഇടുക്കിയിലെ കാട്ടാന ശല്യം; ഇന്ന് സര്‍വകക്ഷിയോഗം, പെരുവന്താനം പഞ്ചായത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

ഇടുക്കി കലക്ട്രേറ്റിൽ 10.30 നാണ് യോഗം ചേരുന്നത്

By :  Web Desk
Update: 2023-01-31 01:04 GMT

കാട്ടാന

Advertising

ഇടുക്കി: ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഇടുക്കി കലക്ട്രേറ്റിൽ 10.30 നാണ് യോഗം ചേരുന്നത്. ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന ആനകളെ പിടികൂടി മാറ്റുന്ന കാര്യം പ്രധാന ചർച്ചയാകും.കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുക,നഷ്ടപരിഹാരം വേഗത്തിലാക്കുക, തുടങ്ങിയവയും യോഗം ചർച്ച ചെയ്യും. തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനകീയ പ്രതിഷേധമുയർന്നതോടെയാണ് അടിയന്തിരമായി യോഗം ചേരാൻ തീരുമാനിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

അതേസമയം പെരുവന്താനം പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമായിട്ടും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ടിആര്‍ & ടി എസ്റ്റേറ്റിൽ തുടർച്ചയായി ആനക്കൂട്ടമെത്തുന്നതിന്‍റെ ഭീതിയിലാണ് ടാപ്പിങ് തൊഴിലാളികൾ.

തെക്കേമല,കാനംമല,വാകമല,പാലൂർ കാവ്, മൂഴിക്കൽ പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. മാട്ടുപെട്ടി എൽ.പി സ്കൂൾ ആനശല്യം കാരണം അടച്ചിടേണ്ടി വന്നു. നിരന്തരം പ്രശ്നങ്ങളുണ്ടായിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് യു.ഡി.എഫിൻ്റെ ആരോപണം.


Full View


Tags:    

Similar News