ഏഴിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും; ജില്ലാ പഞ്ചായത്തുകൾക്ക് അധ്യക്ഷന്മാരായി
ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകൾക്ക് അധ്യക്ഷന്മാരായി. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും ഏഴിടത്ത് യുഡിഎഫും പ്രസിഡന്റ് സ്ഥാനമുറപ്പിച്ചു. ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന്റെ വി.പ്രിയദർശിനിയെ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തു. കൊല്ലം ജില്ലാ പഞ്ചായത്തിൽ ഡോ.ആർ.ലതാദേവി അധ്യക്ഷയായി. മന്ത്രി ജി.ആർ അനിലിന്റെ ഭാര്യയാണ് ലതാദേവി. പത്തനംതിട്ടയിൽ യുഡിഎഫിന്റെ ദീനാമ്മ റോയി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.
കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്റെ ജോഷി ഫിലിപ്പാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴയിൽ എൽഡിഎഫിലെ എ.മഹേന്ദ്രൻ അധ്യക്ഷനായി. യുഡിഎഫിലെ ഷീലാ സ്റ്റീഫൻ ആണ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്. യുഡിഎഫിലെ കെ.ജി രാധാകൃഷ്ണൻ എറണാകുളം ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി. തൃശൂരിൽ എൽഡിഎഫിലെ മേരി തോമസ് ആണ് അധ്യക്ഷ.
പാലക്കാട് എൽഡിഎഫിലെ ടി.എം ശശി അധ്യക്ഷനായി. യുഡിഎഫിലെ പി.എ ജബ്ബാർ ഹാജിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്. കോഴിക്കോട് യുഡിഎഫിലെ മില്ലി മോഹൻ, വയനാട് യുഡിഎഫിലെ ചന്ദ്രിക കൃഷ്ണൻ, കണ്ണൂരിൽ എൽഡിഎഫിലെ ബിനോയ് കുര്യൻ, കാസർഗോഡ് എൽഡിഎഫിലെ സാബു അബ്രഹാമും അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗമെത്താൻ വൈകി. മഞ്ചേശ്വരം ഡിവിഷൻ അംഗം ഇർഫാന ഇഖ്ബാലാണ് വോട്ടിങ്ങിനെത്താൻ വൈകിയത്.