'രഹസ്യ വിദേശയാത്ര എന്തിന്?'; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്

മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങാൻ ബി.ജെ.പിയെ ഭയമുള്ളതുകൊണ്ടാണോ വിദേശത്ത് പോയതെന്നും വി.ഡി സതീശൻ ചോദിച്ചു.

Update: 2024-05-08 05:45 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയും ബന്ധുക്കളും അതീവ രഹസ്യമായി യാത്ര നടത്തുന്നത് എന്തിനാണ് അദ്ദേഹം ചോദിച്ചു. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് പല വിധ സംശയങ്ങൾക്കും ഇടവരുത്തും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആരാണ് നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും പകരം ചുമതല ഒരു മന്ത്രിക്കും നൽകാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ചുമതല ഏൽപ്പിക്കാൻ പറ്റുന്ന തരത്തിൽ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയിൽ ഇല്ലെന്നാണോ ഇതിൽനിന്ന് മനസ്സിലാക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

Advertising
Advertising

ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടൽ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടിൽ ആളുകൾ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളർത്തുമൃഗങ്ങൾ തളർന്നു വീഴുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല വറുതിയിലാണ്. ഡ്രൈവിങ് ടെസ്റ്റുകൾ അവതാളത്തിലായതോടെ പത്ത് ലക്ഷത്തോളം പേരാണ് ലൈസൻസിനായി കാത്തിരിക്കുന്നത്. തീരുമാനമെടുക്കേണ്ട വകുപ്പ് മന്ത്രിയും വിദേശത്താണ്. ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് ഏഴ് മാസമാകുന്നു.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിൽ മന്ത്രിസഭായോഗം പോലും ചേരുന്നില്ല. ജനകീയ വിഷയങ്ങളൊന്നും ഈ സർക്കാരിന്റെ മുൻഗണനകളിലും പരിഗണനയിലും ഇല്ലെന്നത് ഖേദകരമാണ്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുടെ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഉചിതമല്ല. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയും വിദേശത്ത് പോയി. പി.ബി അംഗം കൂടിയായ പിണറായി വിജയൻ ബംഗാളിലോ ത്രിപുരയിലോ പോലും പ്രചരണത്തിന് പോയില്ല. ബി.ജെ.പിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാതിരുന്നത്. അതിന്റെ ഭാഗമായാണോ വിദേശത്തേക്ക് പോയത്? സി.പി.എം ദേശീയ നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News