തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 15,20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്കാണ് അമ്പത് ശതമാനം കുറച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നീക്കം.
2025ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച നിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. 15,20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് തുക അമ്പത് ശതമാനമായി കുറച്ചതായി ഗതാഗത വകുപ്പ് മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ വിജ്ഞാപനമനുസരിച്ചുള്ള നിരക്കുകള്‍ നടപ്പില്‍ വരുത്തുന്നതിനായി പുതിയ സോഫ്റ്റ്‌വെയര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് കാറ്റഗറിയായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 10 മുതല്‍ 15 വര്‍ഷം വരെ, 15 മുതല്‍ 20, 20 വര്‍ഷത്തിലധികം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മോട്ടോര്‍ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഇടത്തരം ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ എന്നിങ്ങനെ എല്ലാ വാഹനങ്ങളുടെയും ഫിറ്റ്‌നസ് പുതുക്കുന്നതിന് അവയുടെ പഴക്കത്തെ അടിസ്ഥാനപ്പെടുത്തി പുതുതായി നിശ്ചയിക്കപ്പെട്ട നിരക്കായിരിക്കും ഈടാക്കുക.
പുതുക്കിയ ഫീസ് നിരക്കുകൾ ഇങ്ങനെ,
മോട്ടോര്‍ സൈക്കിള്‍
15 മുതല്‍ 20 വര്‍ഷം- 500
20 വര്‍ഷത്തിലേറെ- 1000
മുച്ചക്ര വാഹനങ്ങള്‍
15 മുതല്‍ 20 വര്‍ഷം- 1650
20 വര്‍ഷത്തിലേറെ- 3500
കാറുകള്‍
15 മുതല്‍ 20 വര്‍ഷം- 3750
20 വര്‍ഷത്തിലേറെ- 7500
ഇടത്തരം വാഹനങ്ങള്‍
13 മുതല്‍ 15 വര്‍ഷം- 1000
15 മുതല്‍ 20 വര്‍ഷം- 5000
20 വര്‍ഷത്തില്‍ കൂടുതല്‍- 10,000
ഹെവി വാഹനങ്ങള്‍
13 മുതല്‍ 15 വര്‍ഷം- 2000
15 മുതല്‍ 20 വര്‍ഷം- 6500
20 വര്‍ഷത്തില്‍ കൂടുതല്‍- 12,500
പുതുക്കിയ നിരക്കുകള്‍ വൈകാതെ പ്രാബല്യത്തില്‍ വരും.