Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ 17 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. വടക്കന്‍ കര്‍ണാടക, തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതും, കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതുമാണ് മഴ കനക്കാന്‍ കാരണം.
അതേസമയം ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗ ഭീഷണിയില്‍. ചുട്ടുപൊളളുന്ന ചൂടില്‍ ഉരുകുകയാണ് രാജ്യതലസ്ഥാനം. 46 ഡിഗ്രിക്ക് മുകളിലാണ് ഡല്‍ഹിയിലെ താപനില. രാജസ്ഥാനിലെയും പഞ്ചാബിലെയും മിക്ക ഭാഗങ്ങളിലും താപനില 43നും 48 ഡിഗ്രിക്കും ഇടയിലാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ 47.8 ഡിഗ്രി എന്ന ഉയര്‍ന്ന താപനില രേഖപ്പെടുത്തി. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങരുതെന്നും ഹീറ്റ് സ്ട്രോക്ക് ഉള്‍പ്പെടെ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.