പണിമുടക്ക് ദിവസം അധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന പരാതി അന്വേഷിക്കും: മന്ത്രി ശിവൻകുട്ടി
വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, പ്ലാവൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് എതിരെയാണ് പരാതി.
തിരുവനന്തപുരം: പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന പരാതി വിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, പ്ലാവൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് എതിരെയാണ് പരാതി.
വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറിയിൽ ഇരുപതോളം അധ്യാപകർ കപ്പയും മീൻകറിയും വച്ചുവിളമ്പി, പായസം, കപ്പയും ചമ്മന്തിയും, സുലൈമാനി, സ്‌പെഷ്യൽ മത്തി വറുത്തത്, നെത്തോലി പീര തുടങ്ങിയ മെനു നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു എന്നും പരാതിയുണ്ട്.
പ്ലാവൂർ ഗവ. ഹൈസ്‌കൂളിലും അധ്യാപകരെത്തി കുട്ടികളുടെ ഭക്ഷ്യധാന്യം ദുരുപയോഗിച്ചുവെന്ന് പരാതിയുണ്ട്. സ്‌കൂളിന്റെ ഇരു ഗേറ്റുകളും അകത്തുനിന്ന് പൂട്ടിയശേഷം സംഘം ഇലയടയും കട്ടൻചായയും ഉണ്ടാക്കി എന്നാണ് പരാതി.