ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലിക്കേസ്: പണമൊഴുകുന്നത് മുംബൈയിലേക്ക്; നിർണായക തെളിവുകൾ ശേഖരിച്ച് വിജിലൻസ്‌

താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്

Update: 2025-06-03 05:55 GMT
Editor : Lissy P | By : Web Desk

കൊച്ചി: എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ മുംബൈയിലെ സ്ഥാപനത്തിൽ വിജിലൻസ് പരിശോധന നടത്തി. താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഇത് ഷെൽ കമ്പനിയയാണെന്ന് സ്ഥിരീകരിച്ചു.

ഇഡി ഏജന്റുമാർ എന്ന പേരിൽ തട്ടിയെടുക്കുന്ന പണം എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.  സ്ഥാപനത്തിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്നത് രണ്ട് മുംബൈ സ്വദേശികളാണ്. എന്നാൽ ഇതിൽ ഒരാൾക്ക് കമ്പനിയെക്കുറിച്ച് അറിയില്ല, രണ്ടാമത്തെ മേൽവിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

അതിനിടെ,കഴിഞ്ഞദിവസം  കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇഡി അസി. ഡയറക്ടർ ശേഖർ കുമാർ പ്രതിയായ കൈക്കൂലി കേസിലെ വിവരശേഖരണത്തിനാണ് പരിശോധനയെന്ന് വിജിലൻസ് അറിയിച്ചു. രേഖകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ വിജിലൻസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

പരാതിക്കാരനായ അനീഷ് ബാബുവിനെതിരേയുള്ള രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് വിജിലൻസ് ഇഡിക്ക് കത്ത് നൽകിയിരുന്നു. പക്ഷേ കത്തിന് കൃത്യമായൊരു മറുപടി നൽകാൻ ഇഡി തയാറായില്ല. വിവരങ്ങൾ കൈമാറാൻ ഇഡി തയാറാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇഡി ഓഫീസിൽ എത്തി പരിശോധന നടത്തിയത്.

ഓഫീസിലെത്തിയ വിജിലന്‍സ് സംഘം, തങ്ങള്‍ക്ക് വേണ്ട രേഖകളുടേയും തെളിവുകളുടേയും  ലിസ്റ്റ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള നീക്കമാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. നിയമപരമായി ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയാണ് വിജിലന്‍സ് ചെയ്തിരിക്കുന്നത്. ഈ നോട്ടീസിന് കൃത്യമായ മറുപടി നല്‍കാത്തപക്ഷം വിജിലന്‍സിന്റെ ഭാഗത്തുനിന്നും കൂടുതല്‍ നിയമനടപടികള്‍ ഉണ്ടാകും.

ഇടനിലക്കാർ മുഖേന വൻ തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കുന്നു എന്നാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ ആരോപണം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News