Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി.എം.വിനുവിന്റെ വോട്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വാദം പൊളിഞ്ഞു. 2020ലെയും 2023ലെയും തദ്ദേശ വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേരില്ല. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്‌തെന്നവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിനു. മെഡിക്കല്‍ കോളജ് സൗത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത വി.എം വിനുവിന്റെ പേര് എന്തുകൊണ്ട് വെട്ടിമാറ്റപ്പെട്ടു എന്ന ചോദ്യമാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചോദിച്ചത്. എന്നാല്‍, 2020 ലെ വോട്ടര്‍ പട്ടികയിലും വിനുവിന്റെ പേരില്ലെന്ന വിവരം കോര്‍പറേഷനിലെ തെരഞ്ഞെടുപ്പ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പുറത്തു വന്നു. ഇതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ടു ചെയ്‌തെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വി.എം വിനു.
കോര്‍പറേഷനിലെ മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടില്ലെന്ന വിവരവും ഇന്ന് പുറത്തു വന്നു. മെഡിക്കല്‍ കോളജ് സൗത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥി ബിന്ദു കമ്മനക്കണ്ടിയുടെ പേരാണ് വോട്ടര്‍ പട്ടികയിലില്ലാത്തത്. വോട്ടുറപ്പിക്കുന്നതിനായി വരണാധികാരിയെ സമീപിക്കുമെന്ന് ബിന്ദു കമ്മനക്കണ്ടി പ്രതികരിച്ചു
സ്ഥാനാര്‍ഥികളുടെ പേര് വോട്ടര്‍പട്ടികയിലില്ലാത്തതില്‍ വോട്ടര്‍ പട്ടികയിലെ അട്ടിമറിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വാദം ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. വോട്ടുറപ്പിക്കാനുള്ള നിയമപോരാട്ടം വിജയം കണ്ടില്ലെങ്കില്‍ പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.