'വി.വി.ഐ.പി സുരക്ഷ പ്രധാനം'; മിവ ജോളിക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയില്ല

മിവാ ജോളിക്കെതിരായ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ മീഡിയവണ്ണാണ് പുറത്തുവിട്ടത്

Update: 2023-02-14 07:32 GMT
Editor : afsal137 | By : Web Desk

കൊച്ചി: കെ.എസ്.യു പ്രവർത്തക മിവ ജോളിയെ അതിക്രമിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനം. കളമശേരി സി.ഐയുടേത് സ്വാഭാവിക നടപടിയാണെന്നും വി.വി.ഐ.പി സുരക്ഷ ഏറ്റവും പ്രധാനമാണെന്നും കൊച്ചി സിറ്റി പൊലീസ് വിലയിരുത്തി.

മിവാ ജോളിക്കെതിരായ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ മീഡിയവണ്ണാണ് പുറത്തുവിട്ടത്. നിവ ജോളിയെ പുരുഷ പൊലീസ് കോളറിൽ പിടിച്ചുകൊണ്ടാണ് വാഹനത്തിൽ കയറ്റിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും മിവ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുമ്പാണ് റോഡിലേക്ക് മിവ ഓടിയെത്തുന്നത്. മിവയെ ആൺകുട്ടിയാണെന്നോ പെൺകുട്ടിയാണെന്നോ തിരിച്ചറിയാൻ കഴിയാത്തതിനാലാണ് കോളറിൽ കയറിപിടിച്ചതെന്നായിരുന്നു പൊലീസ് വാദം. മിവ ജോളിയെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് കയറ്റുമ്പോൾ കളമശ്ശേരി സി.ഐ ബലാൽക്കാരമായി തല പിടിച്ചു താഴ്ത്തുകയും അകത്തേക്ക് കയറിയ മിവയെ വീണ്ടും മർദിക്കുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്. മിവയ്‌ക്കെതിരെ അതിക്രമം നടത്തിയതിന് ശക്തമായ തെളിവുകൾ ഉള്ള സാഹചര്യമുണ്ടായിരിക്കെയാണ് കൊച്ചി സിറ്റി പൊലീസിന്റെ പുതിയ വിലയിരുത്തൽ. 

Advertising
Advertising

സംഭവത്തിൽ എറണാകുളം ഡി.സി.പി തൃക്കാക്കര എ.സി.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. വി.വി.ഐ.പിയുടെ വാഹനം കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംഭവസമയത്ത് കളമശ്ശേരി സി.ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും മിവ ജോളി ആരോപിക്കുകയുണ്ടായി. 

''മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്ര്‌സ് പ്രവർത്തകർക്കൊപ്പം ഞാനും കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. എന്നാൽ ആ സമയം അവിടെ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. പുരുഷ പൊലീസാണ് എന്നെ പിടിച്ചുമാറ്റാൻ എത്തിയത്. എന്റെ കോളറിൽ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുന്ന സമയത്ത് വൈകിയാണെങ്കിലും വനിതാ പൊലീസ് എത്തി. എന്നിട്ടും സി.ഐ അനാവശ്യമയി ഇടപെടുകയും തല പിടിച്ചമർത്തി മുടിയിൽ പിടിച്ച് വലിച്ചു. പിന്നീട് തലയിൽ പിടിച്ച് അമർത്തിയാണ് വാഹനത്തിലേക്ക് കയറ്റിയത്''. മിവ ജോളി പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News