വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ടെന്ന് വിദഗ്ധർ

80 ശതമാനം രോഗികളിലും യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതെ തന്നെ പനി കടന്നുപോകും

Update: 2024-05-08 05:15 GMT
Advertising

കോഴിക്കോട്: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ. വെസ്റ്റ് നൈൽ പനി ഫ്‌ലേവി എന്ന ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നാണ് കൊതുകുകളിലേക്ക് ഇവ പടരുന്നത്. ക്യൂലക്‌സ് കൊതുകുകളാണ് രോഗവാഹകർ. കൊതുകുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മ റഹീം പറഞ്ഞു.

80 ശതമാനം രോഗികളിലും യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതെ തന്നെ ഇവ കടന്നുപോകും. 20 ശതമാനം പേരിൽ മാത്രമാണ് ചെറിയ രീതിയിലുള്ള പനി, സന്ധിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടാവുക. ഒരു ശതമാനം പേരിൽ മാത്രമാണ് പനി തീവ്രമാകാനുള്ള സാധ്യതയുള്ളത്. പ്രായമായവർ, മറ്റ് ജീവിതശൈലി രോഗങ്ങളുള്ളവർ, ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തികൾ, രോഗപ്രതിരോധശേഷി കുറവുള്ളവർ തുടങ്ങിയവരിലാണ് പനി തീവ്രമാകാനുള്ള സാധ്യത കൂടുതലായുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

കൊതുകുകടി ഏൽക്കാതിരിക്കുക, ശരീരം മുഴുവനായും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. കൊതുകുവല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, മലിനജലങ്ങളിൽ കൂടിയാണ് കൊതുകുകൾ വളരുന്നതെന്നതിനാൽ മലിനജലം കെട്ടിക്കിടക്കുന്നത് തടയുക തുടങ്ങിയവയാണ് പ്രധാനമായും ചെയ്യാവുന്ന രോഗപ്രതിരോധ മാർഗങ്ങൾ. 

Full View


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News