Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | MediaOne
തിരുവനന്തപുരം: പിഎം ശ്രീയിൽ പിന്നോട്ടില്ലെന്ന് സിപിഐ. നാളത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്.
സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. വിഷയത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഇടപെട്ടെങ്കിലും പ്രശ്നപരിഹാരം സാധ്യമായിരുന്നില്ല. ബിനോയ് വിശ്വയുമായി എം.എ ബേബി ഫോണില്‍ സംസാരിച്ചെങ്കിലും രമ്യതയിലെത്താനായില്ലെന്നാണ് വിവരം. സര്‍ക്കാര്‍, പദ്ധതിയില്‍ നിന്ന് പിന്‍മാറാതെ യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് സിപിഐ.
പിഎം ശ്രീ വിഷയത്തിലെ സിപിഐയുടെ നിലപാട് എൽഡിഎഫിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ധാരണ പത്രത്തിൽ നിന്ന് പിന്മാറാതെ ഒത്തുതീർപ്പിനില്ലെന്ന ശക്തമായ നിലപാടിലാണ് സിപിഐ നിൽക്കുന്നത്. അതേസമയം, കേന്ദ്രസർക്കാറുമായി ഒപ്പിട്ട ധാരണപത്രത്തിൽ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തിൽ സിപിഎമ്മിനും വ്യക്തതയില്ല. തെരഞ്ഞെടുപ്പടുത്തിരിക്കെ മുന്നണിയിലുണ്ടായ വിള്ളൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഘടകകക്ഷികൾ. മുഖ്യമന്ത്രി നേരിട്ട് അനുനയിപ്പിക്കാൻ ഇറങ്ങിയിട്ടും സിപിഐ വഴങ്ങിയില്ല
അതേസമയം, നാളത്തെ മന്ത്രിസഭാ യോഗത്തിന്റെ സമയം മാറ്റി. വൈകിട്ടാണ് മന്ത്രിസഭാ യോഗം ചേരുക.