'നിങ്ങൾ ഈ മണ്ണിനോട് ചേർത്ത തലച്ചോറിന് പകരമാകില്ല ഒരു പൊതിച്ചോറും...'; ഡി.വൈ.എഫ്.ഐക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ്

ഡി.വൈ.എഫ്.ഐയുടെ പരിഹാസത്തിന് യൂത്ത് കോൺഗ്രസ്സിന്‍റെ മറുപടി

Update: 2022-04-29 07:20 GMT
Advertising

ഡി.വൈ.എഫ്.ഐയുടെ പരിഹാസത്തിന് യൂത്ത് കോൺഗ്രസ്സിന്‍റെ മറുപടി. കോൺഗ്രസ്സുകാരായ ചെറുപ്പക്കാരുടെ കൂട്ടം തന്നെയാണ് യൂത്ത് കോൺഗ്രസെന്ന് അഭിമാനത്തോടെ പറയുമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ്. നുസൂർ. ഞങ്ങളുടെ പ്രസ്ഥാനത്തിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടില്ലെന്നും ഞങ്ങളുടെ സഹോദരിമാർ കൊലയാളികളായ ആർ.എസ്.എസ് പ്രവർത്തകർക്ക് ഒളിത്താവളം ഒരുക്കിയിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

Full View

കോൺഗ്രസുകാരായ ചെറുപ്പക്കാരുടെ ആൾക്കൂട്ടം മാത്രമായി യൂത്ത് കോൺഗ്രസ് മാറിയെന്നും ഓരോരുത്തരും അവരവരുടെ ചിത്രമുള്ള ബോർഡുകൾ സ്ഥാപിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നുമായിരുന്നു ഡി.വൈ.എഫ്.ഐയുടെ പരിഹാസം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലായിരുന്നു യൂത്ത് കോൺഗ്രസിനെതിരെയുള്ള വിമര്‍ശനം.

അഖിലേന്ത്യാ നേതൃത്വത്തെ വിമർശിക്കുന്ന നിങ്ങൾ നേതാക്കളുടെ മക്കളുടെ ബിനാമി ഇടപാടുകളിൽ മൗനം പാലിക്കുന്നത് എന്ത് കൊണ്ടെന്നും എൻ.എസ് നുസൂർ ചോദിച്ചു. 'പൊതിച്ചോറിനെ അംഗീകരിക്കുന്നവരാണ് ഞങ്ങൾ. എങ്കിലും നിങ്ങൾ ഈ മണ്ണിനോട് ചേർത്ത തലച്ചോറിന് പകരമാകില്ല ഇതൊക്കെ'. ഡി.വൈ.എഫ്.ഐക്ക് മറുപടിയായി എൻ.എസ് നുസൂർ പറഞ്ഞു.

എന്‍.എസ് നുസൂറിന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം

" കോൺഗ്രസ്സുകാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആൾക്കൂട്ടമാണ് യൂത്ത് കോൺഗ്രസ്‌" എന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ റിപ്പോർട്ടിലെ പരാമർശത്തെ സ്വാഗതം ചെയ്യുന്നു. . അത് വാസ്തവമല്ലേ?. കോൺഗ്രസ്‌ പ്രവർത്തകരല്ലാത്ത ആരും യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിലില്ല.മതതീവ്രവാദ സംഘടനകളിൽപ്പെട്ടവർ ഞങ്ങളുടെ പ്രസ്ഥാനത്തിൽ നുഴഞ്ഞു കയറിയിട്ടില്ല. കൊലക്കേസിൽ പ്രതികളായ ആർ എസ് എസ് പ്രവർത്തകർക്ക് ഞങ്ങളുടെ സഹോദരിമാർ ഒളിത്താവളം ഒരുക്കി കൊടുത്തിട്ടില്ല .സംഘടന സംവിധാനം എന്നത് അടിമകളെ സൃഷ്ടിക്കലല്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കലാണ്. ഡിവൈഎഫ്ഐ യ്ക്ക് യൂത്ത് കോൺഗ്രസ്സിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിക്കാനുണ്ട്. നിങ്ങൾ അഖിലേന്ത്യാ നേതൃത്വത്തെ വിമർശിക്കുന്നു. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ മക്കളുടെ ബിനാമി ഇടപാടുകൾക്ക് കണ്ണടക്കുന്നു. ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് വരെ ഡിവൈഎഫ്ഐ അംഗത്വമുണ്ട്. സ്വർണ്ണക്കള്ളക്കടത്തുകാരുടെ പണം വരെ നിങ്ങളുടെ വിപ്ലവസാക്ഷാത്കാരത്തിന് ചിലവാക്കുന്നു. ക്വട്ടേഷൻ സംഘങ്ങങ്ങളുടെ ഭീഷണിക്ക് മുൻപിൽ സംസ്ഥാന നേതാക്കൾ വരെ വിറക്കുന്നത് ഞങ്ങൾ കണ്ടു. ഒരു ക്വട്ടേഷൻ സംഘാംഗങ്ങൾക്കും യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിലെ നേതാക്കളെപ്പറ്റി ഒന്നും പറയാൻ കാണില്ല. ഡിവൈഎഫ്ഐ നേതാക്കളുടെ സർട്ടിഫിക്കറ്റ് അല്ല ഞങ്ങൾക്ക് വേണ്ടത്. ജനങ്ങളുടെ അംഗീകാരമാണ്. നിങ്ങളുടെ പൊതിച്ചോറിനെ അംഗീകരിക്കുന്നവനാണ് ഞാൻ. പക്ഷെ ആയിരം പൊതിച്ചോർ നൽകിയാലും നിങ്ങൾ ഈ മണ്ണിനോട് ചേർത്ത മനുഷ്യരുടെ തലച്ചോറിന് പകരമാവില്ല എന്ന് ഓർക്കണം. ഞങ്ങൾ ആൾക്കൂട്ടമാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള ചെറുപ്പക്കാരുടെ കൂട്ടം. അല്ലാതെ അടിമകളെയും ക്രിമിനലുകളെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസി അല്ല എന്ന് ഡിവൈഎഫ്ഐ ഓർക്കുക..

#dyfistateconference

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News