തിരുവമ്പാടിയില്‍ പിന്തുണ തേടി ലീഗ് നേതാക്കള്‍ താമരശ്ശേരി ബിഷപ്പിനെ കണ്ടു
തിരുവമ്പാടി സീറ്റില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു കൂടിക്കാഴ്ച.
മുസ്‍ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി സീറ്റില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു കൂടിക്കാഴ്ച. സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പേരുകള്‍ സഭ ലീഗ് നേതൃത്വത്തിന് മുന്നില്‍ വെച്ചതായാണ് സൂചന.
മുമ്പ് കൂടിക്കാഴ്ചക്ക് എത്തിയ രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ താമരശ്ശേരിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം സഭ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കാന്‍ നോക്കിയെങ്കിലും ലീഗ് വഴങ്ങിയിരുന്നില്ല. ലീഗ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് ഏറക്കുറെ വ്യക്തമായ സാഹചര്യത്തിലാണ് അനുരഞ്ജന നീക്കവുമായി കുഞ്ഞാലിക്കുട്ടിയും മുനീറും ബിഷപ്പ് മാർ റെമിജിയസ് ഇഞ്ചനാനിയേലിനെ കണ്ടത്.
ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന നിലപാട് ലീഗ് നേതൃത്വത്തോടും സഭ ആവര്‍ത്തിച്ചു. പ്രായോഗിക ബുദ്ധിമുട്ട് നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മൂന്ന് പേരുകള്‍ നല്‍കി അവരിലൊരാളെ മത്സരിപ്പിക്കണമെന്ന് സഭ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.