പൊതുതാല്‍പര്യമല്ല, രാഷ്ട്രീയ താല്‍പര്യം: ശശി തരൂരിനെതിരായ സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി കോടതി തള്ളി

Update: 2018-04-26 20:02 GMT
Editor : Sithara
പൊതുതാല്‍പര്യമല്ല, രാഷ്ട്രീയ താല്‍പര്യം: ശശി തരൂരിനെതിരായ സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി കോടതി തള്ളി
Advertising

രാഷ്ട്രീയക്കാര്‍ അവരുടെ ആയുധമായി കോടതി നടപടികളെ ഉപയോഗിക്കുന്നതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. പൊതുതാല്‍പര്യമല്ല, രാഷ്ട്രീയ താല്‍പര്യമാണ് ഹരജിക്ക് പിന്നിലെന്ന് കോടതി വിമര്‍ശിച്ചു.

ജസ്റ്റിസ് എസ് മുരളീധര്‍, ഐ എസ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പൊതുതാല്‍പര്യ ഹരജിയുടെ വേഷംകെട്ടിയ രാഷ്ട്രീയ താല്‍പര്യ ഹരജിക്ക് മികച്ച ഉദാഹരണമാണ് ഇതെന്ന രൂക്ഷവിമര്‍ശമാണ് കോടതി ഉന്നയിച്ചത്. രാഷ്ട്രീയക്കാര്‍ അവരുടെ ആയുധമായി കോടതി നടപടികളെ ഉപയോഗിക്കുന്നതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

തരൂരിനും ഡല്‍ഹി പൊലീസിനുമെതിരെ ആരോപണം ഉന്നയിക്കാനുള്ള കാരണവും തന്‍റെ കയ്യിലുള്ള വിവരങ്ങളും സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ നിന്നും മറച്ചുവെച്ചെന്നും ബെഞ്ച് നിരീക്ഷിച്ചു. ആരോപണം ഉന്നയിക്കാനുള്ള കാരണങ്ങളടങ്ങിയ അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സുബ്രഹ്മണ്യം സ്വാമി ഇന്ന് കോടതിയില്‍ പറഞ്ഞപ്പോഴാണ് ആരോപണത്തിന്‍റെ കാരണം ആദ്യ ഹരജിയില്‍ മറച്ചുവെച്ചതിനെ കോടതി വിമര്‍ശിച്ചത്.

2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ശശി തരൂര്‍ അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന് ആരോപിച്ചാണ് സുബ്രഹ്മണ്യം സ്വാമി കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ഹരജി നല്‍കിയത്. എന്നാല്‍ തരൂര്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ കോടതിയില്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News