കശ്മീരില്‍ സുരക്ഷാസേനയും ജനങ്ങളും തമ്മില്‍ വ്യാപക ഏറ്റുമുട്ടല്‍

Update: 2018-05-04 09:45 GMT
കശ്മീരില്‍ സുരക്ഷാസേനയും ജനങ്ങളും തമ്മില്‍ വ്യാപക ഏറ്റുമുട്ടല്‍
Advertising

ബഡ്ഗാമില്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം വ്യാപിച്ചത്

ജമ്മു കശ്മീരില്‍ വ്യാപക സംഘര്‍ഷം. ബഡ്ഗാമില്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം മൂന്ന് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം വ്യാപിച്ചത്. വിഘടനവാദ നേതാക്കളെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്.

യുവാക്കള്‍ കൊല്ലപ്പെട്ടതിനെതിരെ വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് സൈന്യവും ജനങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം വ്യാപകമായത്. സുരക്ഷ സേനയും ജനങ്ങളും തമ്മില്‍ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഘര്‍ഷത്തില്‍ 63 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും 100 കണക്കിന് സാധാരണക്കാര്‍ക്കും പരിക്കേറ്റു. ശ്രീനഗറിലടക്കം സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കശ്മീരിലേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. കശ്മീര്‍ സര്‍വകലാശാല പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

ഹുറിയത്ത് നേതാവ് സ‌യ്ദ് അലി ഷാ ഗീലാനി ഉള്‍പ്പെടെയുള്ള വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്. സ്വതന്ത്ര എംഎല്‍എ എഞ്ചിനീയര്‍ റാഷിദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം നടന്ന സംഘര്‍ഷത്തിന് സമാനമായ അവസ്ഥയിലേക്കാണ് കശ്മീര്‍ നീങ്ങുന്നത്.

Tags:    

Similar News