ഡ്രൈവര്‍ പിന്‍സീറ്റില്‍, വളയം പിടിച്ച് ജില്ലാ കളക്ടര്‍

Update: 2018-05-11 14:15 GMT
ഡ്രൈവര്‍ പിന്‍സീറ്റില്‍, വളയം പിടിച്ച് ജില്ലാ കളക്ടര്‍
Advertising

മഹാരാഷ്ട്രയിലെ അകാേല കളക്ടറായ ജി ശ്രീകാന്താണ് തന്റെ ഡ്രൈവര്‍ക്ക് അനുയോജ്യമായ യാത്രയയപ്പ് നല്‍കിയത്...

35 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഡ്രൈവര്‍ക്ക് കളക്ടറുടെ മറക്കാനാവാത്ത യാത്രയയപ്പ്. അലങ്കരിച്ച കാറില്‍ അവസാന ദിവസം ഡ്രൈവറായ ദിംഗബര്‍ തക്ക് ഓഫീസിലേക്കെത്തിയ കാര്‍ ഓടിച്ചത് കളക്ടറായിരുന്നു. മഹാരാഷ്ട്രയിലെ അകാേല കളക്ടറായ ജി ശ്രീകാന്താണ് തന്റെ ഡ്രൈവര്‍ക്ക് അനുയോജ്യമായ യാത്രയയപ്പ് നല്‍കിയത്.

35 വര്‍ഷം അദ്ദേഹം തന്റെ നാടിനെ സേവിച്ചു. ഓരോ ദിവസവും കളക്ടര്‍മാരെ സുരക്ഷിതരായി അവരുടെ ജോലിസ്ഥലങ്ങളിലെത്തിക്കാന്‍ അദ്ദേഹം നിഷ്ഠ കാട്ടി. തന്നെയും കൃത്യ സമയത്ത് വിവിധ സ്ഥലങ്ങളിലെത്തിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി. അതുകൊണ്ടാണ് ഈ യാത്രയയപ്പു വേള അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള നന്ദിപ്രകടനത്തിന് ഉപയോഗിക്കുന്നതെന്ന് കളക്ടര്‍ പറയുന്നു.

35 വര്‍ഷത്തിനിടെ 18 കളക്ടര്‍മാരുടെ ഡ്രൈവറായി സേവനമനുഷ്ടിച്ചയാളാണ് 58 കാരനായ ദിഗംബര്‍ തക്ക്. കളക്ടറുടെ ഓഫീസില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തിലേക്കാണ് ദിഗംബര്‍ തക്ക് കളക്ടര്‍ ഓടിച്ച വാഹനത്തിലെത്തിയത്. ഏതൊരു ജോലിയും മഹത്തരമാണെന്ന ചിന്ത സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ജില്ലാ കളക്ടര്‍ ജി ശ്രീകാന്ത്.

Similar News