2019ല്‍ ബംഗാളില്‍ വേരുറപ്പിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു

Update: 2018-05-25 08:24 GMT
Editor : Sithara
2019ല്‍ ബംഗാളില്‍ വേരുറപ്പിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു

മണിപ്പൂരില്‍ ബിജെപി നേടിയ വിജയത്തോടെ ലഭിച്ച ആത്മവിശ്വാസം ബംഗാള്‍ പിടിക്കാനുള്ള ഊര്‍ജമാക്കി മാറ്റാന്‍ ആര്‍എസ്എസ് തയ്യാറെടുക്കുന്നു.

മണിപ്പൂരില്‍ ബിജെപി നേടിയ വിജയത്തോടെ ലഭിച്ച ആത്മവിശ്വാസം ബംഗാള്‍ പിടിക്കാനുള്ള ഊര്‍ജമാക്കി മാറ്റാന്‍ ആര്‍എസ്എസ് തയ്യാറെടുക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കോയമ്പത്തൂരില്‍ നടന്ന ആര്‍എസ്എസ് അഖിലേന്ത്യാ പ്രതിനിധിസഭയില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ബംഗാളിലെ ഹിന്ദു ജനസംഖ്യയിലുണ്ടാകുന്ന കുറവ് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ലക്ഷ്യം വെക്കുന്നു.

നിലവില്‍ ഇന്ത്യയിലെ 60 ശതമാനം ജനങ്ങളെയും ഭരിക്കുന്നത് ബിജെപിയാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള 10 സംസ്ഥാനങ്ങളില്‍ ആറും ഭരിക്കുന്നത് ബിജെപിയാണ്. കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവയാണ് മറ്റ് നാലെണ്ണം. ഇതില്‍ ബിജെപിക്ക് ഏറ്റവും സാധ്യതയുള്ളത് ബംഗാളാണെന്ന തിരിച്ചറിവില്‍ നിന്നാണ് ആര്‍എസ്എസ് അഖിലേന്ത്യാ പ്രതിനിധി സഭയുടെ രാഷ്ട്രീയ പ്രമേയം. പ്രതിനിധിസഭ ആരംഭിക്കുമ്പോള്‍ കേരളത്തിലെ ആര്‍എസ്എസ് - സിപിഎം സംഘര്‍ഷങ്ങളെ കുറിച്ച് പരാമര്‍ശമുണ്ടായെങ്കിലും പ്രമേയത്തില്‍ കേരളത്തെ കുറിച്ചോ ബിജെപിക്ക് ഭരണം നഷ്ടമായ കര്‍ണാടകയെ കുറിച്ചോ പരാമര്‍ശമില്ല.

ബംഗാളില്‍ ഹിന്ദു ജനസംഖ്യ ആറ് പതിറ്റാണ്ടിനിടെ എട്ട് ശതമാനം കുറഞ്ഞുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. വോട്ടിന് വേണ്ടി ബംഗാള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രീണനമാണ് അവിടെ മതതീവ്രവാദം വളര്‍ത്തുന്നത്. ആരോപണങ്ങളുടെ പട്ടിക നീളുന്നു. ബംഗാള്‍ മാത്രം പരാമര്‍ശിച്ചുള്ള ആര്‍എസ്എസ് പ്രമേയം, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് വ്യക്തം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News