കശ്മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി; കര്‍ഫ്യു തുടരുന്നു
കശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി.
ജമ്മുകശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കാമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു. രണ്ടു ദിവസത്തിനിടെ ഒരു പൊലീസുകാരനുള്‍പ്പെടെ 18 പേര്‍ മരിച്ചു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ പാകിസ്താന്‍ അപലപിച്ചു. ബുര്‍ഹാന്‍ വാനിയെയും മറ്റു കശ്മീരികളെയും നിയമങ്ങള്‍ മറികടന്നാണ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയതെന്നാണ് പാകിസ്താന്റെ ആരോപണം. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെതാണ് പ്രതികരണം.
പ്രതിഷേധത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടന യാത്രയും ബാരമുള്ള മേഖലയിലെ ട്രെയിന്‍ ഗതാഗതവും നിര്‍ത്തി വച്ചിരിക്കുകയാണ്. ദക്ഷിണ കശ്മീരിലാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുന്നത്. അനന്ത്നാഗ്, കുല്‍ഗാം, വാര്‍പോറ, ബാരാമുല്ല ജില്ലകളില്‍ സുരക്ഷാസേനക്കും പൊലീസിനുംനേരെ ഇന്നും കല്റുണ്ടായി. മേഖലയില്‍ നിരേധനാജ്ഞ തുടരുകയാണ്. കശിമീര്‍ താഴ്വരയില്‍ താല്‍ കാലികമായി തടഞ്ഞ മൊബൈല്‍ ഇന്‍റര്‍ നെറ്റ് സേവനം ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് നടപടിക്കിടെയാണ് 10 പേര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ സംഘര്‍ഷത്തിനിടെ നദിയില്‍ വീണ് മരിച്ചു. സംഘര്‍ഷത്തിനിടെ കാണാതായ മൂന്ന് പോലീസുകാരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്.
എന്നാല്‍, ജമ്മുവിലെ മിക്ക ഭാഗങ്ങളും ഇപ്പോള്‍ ശാന്തമാണ്. പ്രതിഷേധക്കാരോട് ശാന്തരാകാന്‍ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് അഭ്യര്‍ത്ഥിച്ചിരുന്നു. കശ്മീരില്‍ സ്ഥിതിഗതികള്‍ ആഭ്യന്തരമാന്ത്രാലയം നിരീക്ഷിച്ച് വരികയാണ്. മുന്‍ കരുതലെന്നോണം വെള്ളിയാഴ്ച രാത്രിയ വീട്ടു തടങ്കലിലാക്കിയ കശ്മീര്‍ വിഘടനവാദി നേതാക്കളെ ഇതുവരെ മോചിപ്പിച്ചിട്ടില്ല.