വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജോതി ഇന്ന് സ്ഥാനമൊഴിയും

Update: 2018-06-03 21:01 GMT
വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജോതി ഇന്ന് സ്ഥാനമൊഴിയും

ബിജെപിയുടെ ആയുധമായി പ്രവര്‍ത്തിക്കുന്നു എന്നതടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഏറ്റുവാങ്ങിയാണ് അചല്‍ കുമാര്‍ ജോതിയുടെ പടിയിറക്കം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജോതി ഇന്ന് സ്ഥാനമൊഴിയും. ബിജെപിയുടെ ആയുധമായി പ്രവര്‍ത്തിക്കുന്നു എന്നതടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഏറ്റുവാങ്ങിയാണ് അചല്‍ കുമാര്‍ ജോതിയുടെ പടിയിറക്കം.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം തന്നെ അചല്‍ കുമാര്‍ ജോതി തെരഞ്ഞെടുപ്പ് കമ്മീഷണറായെത്തി. നസീം അഹമ്മദ് സെയ്ദി വിരമിച്ചതോടെ കഴിഞ്ഞ ജൂലൈയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ജോതി അധികാരമേറ്റെടുത്തത്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്ന ജോതിയുടെ നിയമനം ഏറെ ചര്‍ച്ചയായിരുന്നു. ബിജെപിയുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള പാതയൊരുക്കുകയാണ് നിയമനത്തിലൂടെ എന്ന ആരോപണം ശക്തമായി.

Advertising
Advertising

ഒരുമിച്ച് നടക്കേണ്ടിയിരുന്ന ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയതി രണ്ടായി പ്രഖ്യാപിച്ചാണ് ജോതി വിവാദ നായകനായത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി വൈകി പ്രഖ്യാപിച്ചതാണെന്നും മോദി സംസ്ഥാനത്ത് നടത്താനിരിക്കുന്ന സന്ദര്‍‍ശനത്തിനായി കാത്തുനില്‍ക്കുകയാണ് എന്നുമായിരുന്നു ആരോപണം. ഗുജറാത്തില്‍ വച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചും തെരഞ്ഞെടുപ്പ് ദിവസം റോഡ് റാലി നടത്തിയ മോദിയുടെ കാര്യത്തില്‍ മൌനം പാലിച്ചും ജോതി ആരോപണങ്ങളില്‍ നിറഞ്ഞ് നിന്നു.

വിരമിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 20 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശ രാഷ്ട്രപതിക്ക് അയച്ചും ജോതി വാര്‍ത്തകളില്‍ നിറഞ്ഞു. പ്രധാനമന്ത്രിക്കുള്ള ജോതിയുടെ വിരമിക്കല്‍ സമ്മാനമാണ് എംഎല്‍എമാര്‍ക്കെതിരായ നടപടി എന്നായിരുന്നു എഎപിയുടെ കുറ്റപ്പെടുത്തല്‍.

Tags:    

Similar News