മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യശോദ ബെന്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയാണ് വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു പദയാത്ര. സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഈ പദയാത്രക്ക് തുടക്കം കുറിച്ചത്. 

Update: 2018-06-26 10:26 GMT

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയാണ് വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു പദയാത്ര. സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഈ പദയാത്രക്ക് തുടക്കം കുറിച്ചത്. ഇന്ത്യ - പാകിസ്താന്‍ സമാധാനം ലക്ഷ്യമിട്ടുള്ളതാണ് പദയാത്രയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അകന്നുകഴിയുന്ന ഭാര്യ യശോദ ബെന്നിന്റെ സാന്നിധ്യമാണ് ഇതിന് സാധാരണയിലധികം വാര്‍ത്താപ്രാധാന്യം നല്‍കുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പദയാത്രക്ക് യശോദ ബെന്‍ പിന്തുണ പ്രഖ്യാപിച്ചത് കേന്ദ്രത്തിലെ ബിജെപി നേതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കൂടാതെ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് യശോദ.

Advertising
Advertising

ജൂണ്‍ 19 ന് അഹമ്മദാബാദില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. ജൂണ്‍ 29 ന് അതിര്‍ത്തിക്ക് സമീപം ബനാസ്കന്ത ജില്ലയില്‍ അവസാനിക്കും. പദന്‍ ജില്ലയിലൂടെ പദയാത്ര കടന്നുപോകുമ്പോള്‍ ആ നിരയില്‍ യശോദ ബെന്നുമുണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള വൈര്യം മറന്ന് സമാധാനം പാലിക്കണമെന്ന സദുദ്ദേശത്തോടെയാണ് പദയാത്ര നടത്തുന്നത്. കൌസര്‍ അലി സയ്യദാണ് പദയാത്രക്ക് പിന്തുണ തേടി യശോദയെ സമീപിച്ചത്. തങ്ങളുടെ ഉദ്ദേശം അറിഞ്ഞതോടെ തന്നെ യശോദ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സയ്യദ് പറഞ്ഞു. യശോദ ബെന്നും സഹോദരന്‍ അശോക് മോദിയും പദയാത്രയില്‍ അണിനിരക്കും.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണമെന്നും യുദ്ധാന്തരീക്ഷം വഴിമാറണമെന്നും യശോദ പറഞ്ഞു. യുദ്ധമല്ല, നമുക്ക് ആവശ്യം സമാധാനമാണെന്നും യശോദ പറയുന്നു. അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇപ്പോള്‍ നമ്മുടെ സൈനികരെ കൊലക്കു കൊടുക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിന്റെ പാക് വിരുദ്ധ നിലപാടുകള്‍ ബിജെപി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതാണെന്ന് റാലിയില്‍ പങ്കെടുക്കുന്നവര്‍ പറഞ്ഞു. ഇതിനെ യശോദയും പിന്താങ്ങുന്നുണ്ട്. കേന്ദ്രത്തിന്റെ പാക് വിരുദ്ധ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. പല പദ്ധതികളും ജനവിരുദ്ധമാണെന്നും യശോദ പറഞ്ഞതായി പദയാത്രയുടെ സംഘാടകനായ സന്ദീപ് പാണ്ഡെ പറഞ്ഞു.

Tags:    

Similar News