ജെയ്‍റ്റിലി - മല്യ കൂടിക്കാഴ്ചക്ക് സാക്ഷിയുണ്ടെന്ന് രാഹുല്‍
അരുണ്‍ ജെയ്റ്റ്‌ലി മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മല്യയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബി.ജെ.പിയുടെ വിശദീകരണം
ഇന്ത്യ വിടും മുന്‍പ് വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം കള്ളമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 2016 മാർച്ച് 1ന് പാർലമെന്റ് സെൻട്രൽ ഹാളില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിന് കോൺഗ്രസ് നേതാവ് പി.എൽ പുനിയ സാക്ഷിയാണ്. ധനമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വിജയ് മല്യ രാജ്യം വിട്ട സംഭവത്തിൽ ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും എതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്ന ധനമന്ത്രിയുടെ മറുപടി കള്ളമാണ്. 2016 മാർച്ച് 1ന് പാർലമെന്റ് സെൻട്രൽ ഹാളില്‍ വച്ച് നടന്ന 15 മിനിട്ട് നീണ്ട കൂടിക്കാഴ്ചക്ക് താന്‍ സാക്ഷിയാണെന്ന് പി.എല്‍ പുനിയ പറഞ്ഞു. സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് റിപ്പോർട്ട് നോട്ടീസാക്കിയത് ധനമന്ത്രിയാണോ പ്രധാനമന്ത്രിയാണോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു.
മല്യക്കെതിരെയുള്ള ലുക്കൌട്ട് നോട്ടീസ് 2015 ഒക്ടോബറില്‍ 24ന് ദുര്‍ബലപ്പെടുത്തിയെന്നും മല്യ- ജെയ്റ്റ്‍ലി കൂടിക്കാഴ്ച നടന്നുവെന്നും സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. രാഹുല്‍ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ മല്യയെ കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് നീക്കം രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയാണെന്നും ബി.ജെ.പി ആരോപിച്ചു. കൂടിക്കാഴ്ച അവിചാരിതമായിരുന്നുവെന്നും ബാങ്കുകളില്‍ പണം തിരിച്ചടക്കാനാണ് ജെയ്റ്റ്‍ലി ആവശ്യപ്പെട്ടതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ വ്യക്തമാക്കി.