ആധാര്‍ നിര്‍ബന്ധമാക്കുമോ? ഇന്നറിയാം

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് രാവിലെ 10.45ന് വിധി പ്രസ്താവിക്കും.

Update: 2018-09-26 00:41 GMT

ആധാര്‍ കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് രാവിലെ 10.45ന് വിധി പ്രസ്താവിക്കും. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജികളിൽ നാല് മാസം വാദം കേട്ട ശേഷമാണ് വിധി.

ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട 27 ഹരജികളിലാണ് ഭരണഘടനാ ബഞ്ച് വാദം കേട്ടത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണോ വേണ്ടയോ എന്നതടക്കമുള്ള വിഷയങ്ങളിൽ നാളെ കോടതി തീരുമാനം പറയും. നാല് മാസത്തിനിടെ 38 ദിവസം വാദം നടന്നു. 1973ലെ കേശവേന്ദ്ര ഭാരതി കേസ് കഴിഞ്ഞാല്‍ സുപ്രീംകോടതി ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട കേസ് കൂടിയായിരുന്നു ഇത്.

Advertising
Advertising

ആധാറിന്‍റെ വിവര ചോര്‍ച്ച സംബന്ധിച്ച ആശങ്കകളാണ് ഹരജിക്കാര്‍ പ്രധാനമായും കോടതിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ചോര്‍ച്ചയില്ലെന്നും വ്യക്തികളുടെ ബയോമെട്രിക്കുകള്‍ അടക്കമുള്ളവ തീര്‍ത്തും സുരക്ഷിതമാണെന്നും തുറന്ന കോടതിയില്‍ പവര്‍പോയ്ന്‍റ് പ്രസന്‍റേഷനിലൂടെ ആധാര്‍ അതോറിറ്റി സി.ഇ.ഒ അജോയ്ഭൂഷണ്‍ വിശദീകരിച്ചു. കേന്ദ്രവും ഇതേ വാദങ്ങൾ നിരത്തി. പക്ഷേ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുമെന്ന് ആധാർ അതോറിറ്റി തുറന്ന് സമ്മതിച്ചു.

അതിനിടെ സ്വകാര്യത മൌലികാവകാശ ലംഘനമാണോ എന്ന ചോദ്യവും ഉയര്‍ന്നു. ഈ വിഷയം പരിശോധിക്കാനായി രൂപീകരിച്ച ഒന്‍പതംഗ ഭരണഘടനാ ബഞ്ച്, സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ മുഖ്യ ഘടകമാണെന്ന് വിധിച്ചതും ചരിത്രമായി. സ്വകാര്യതയുടെ അതിര് ലംഘിക്കാതെ ആധാര്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന ചോദ്യവും വാദംകേള്‍ക്കലിനിടെ സുപ്രീം കോടതിയില്‍ നിന്നുണ്ടായി.

Tags:    

Similar News