കാശ്മീരിൽ പതിനെട്ട് മാസം പ്രായമായ കുഞ്ഞിന് വീട്ടിനകത്ത് വെച്ച് പെല്ലറ്റ് വെടിയെറ്റു

Update: 2018-12-26 02:35 GMT

കാശ്മീരിൽ പതിനെട്ട് മാസം പ്രായമായ കുഞ്ഞിന് വീട്ടിനകത്ത് വെച്ച് പെല്ലറ്റേറ്റു. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ വെച്ച് സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് കുഞ്ഞിന് പെല്ലറ്റിലൂടെ പരിക്കേറ്റത്. ഏറ്റുമുട്ടലിൽ 20 ഓളം പേർക്ക് പരിക്കേൽക്കുകയും ആറ് മിലിറ്റന്റുകളും ഒരു സൈനികനും കൊല്ലപ്പെടുകയും ചെയ്തു.

ഹിബ നിസാർ എന്ന പതിനെട്ട് മാസം പ്രായമായ കുഞ്ഞിന്റെ വലത്തേ കണ്ണിനാണ് പെല്ലറ്റിലൂടെ പരിക്കേറ്റത്. സംഭവത്തിൽ സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞ് തുടരെ ഛർദിക്കുന്നതിനാൽ അത് നിൽക്കുന്ന മുറക്ക് സർജറി ആരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഹിബയെ നിലവിൽ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertising
Advertising

കണ്ണീർ വാതക ഷെല്ലുകൾ വീടിനകത്തേക്ക് എറിഞ്ഞതിന്റെ ഫലമായാണ് കുഞ്ഞിന് പെല്ലെറ്റേറ്റതെന്ന് പിതാവ് നിസാർ അഹമദ് മാധ്യമങ്ങളോട് പറഞ്ഞു. വീടിനകം പുക വമിച്ചപ്പോൾ പുറത്തേക്ക് ഓടുകയായിരുന്നെന്നും വാതിൽ തുറന്ന സന്ദർഭം പെല്ലറ്റ് വെക്കുകയായിരുന്നെനും നിസാർ പറയുന്നു. ഹിബയുടെ മാതാവിന്റെ കൈക്കും അപകടത്തിൽ പെല്ലെറ്റേറ്റിട്ടുണ്ട്. കൈ കൊണ്ട് കുഞ്ഞിനെ പെല്ലറ്റിൽ നിന്നും മറച്ചില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ ഏൽക്കുമായിരുന്നുവെന്ന് ഹിബയുടെ മാതാവ് മര്‍സല ജാൻ പറഞ്ഞു. ‘ഞാൻ ഒരു വിധത്തിൽ എന്റെ കുഞ്ഞിനെ രക്ഷിച്ചു'; പേടിച്ച് കൊണ്ട് ജാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആശുപത്രിയിൽ എത്തിയിട്ട് ഇത് വരെ കുഞ്ഞ് കണ്ണ് തുറന്നിട്ടില്ലെന്ന് മാതാവ് പറയുന്നു. ‘അവൾ വേദന കൊണ്ട് തുറക്കാത്തതാവും അല്ലെങ്കിൽ ഡോക്ടർമാർ പെയിൻ കില്ലർ കൊടുത്തു കാണും, അവൾ അതിന് ശേഷം മുഴുവൻ ഉറക്കത്തിലാണ്'; ജാൻ കൂട്ടി ചേർത്തു.

ഏകദേശം 20 ഓളം പേർക്ക് ഷോപിയാൻ, കുൽഗാം പ്രദേശങ്ങളിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. പൊലീസ് പെല്ലറ്റ്, കണ്ണീർ വാതകം, വെടി വെപ്പ് എന്നിവയിലൂടെയാണ് പ്രദേശങ്ങളിലെ പ്രതിഷേധങ്ങളെ തുരത്താറ്. സംഭവത്തിൽ ഏകദേശം നാല് യുവാക്കൾക്ക് ബുള്ളറ്റിലൂടെയുള്ള പരിക്ക് സംഭവിച്ചിട്ടുണ്ട്. 16 പേർക്ക് പെല്ലറ്റിലൂടെയും കണ്ണീർ വാതകത്തിലൂടെയും പരിക്ക് സംഭവിച്ചു, റിപ്പോര്‍ട്ട് കാണിക്കുന്നു.

Tags:    

Similar News