യോഗിയുടെ പ്രകോപന പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് ഫലവും

അദ്ദേഹം പ്രചരണം നടത്തിയ 63 മണ്ഡലങ്ങളിൽ 26 മണ്ഡലങ്ങളിൽ മാത്രമാണ് ബി.ജെ.പി മുന്നേറുന്നത്

Update: 2018-12-11 13:48 GMT
Advertising

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു ചുക്കാൻ പിടിച്ച യോഗി ആദിത്യനാഥിന്റെ സ്വാധീനത്തെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾക്ക് സാധ്യത തുറന്നിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

ഇപ്പോഴത്തെ അവസ്ഥയില്‍ യോഗി പ്രചരണം നടത്തിയ മണ്ഡലങ്ങളിൽ 59 ശതമാനം മാത്രമാണ് ബി.ജെ.പി മുന്നേറിക്കൊണ്ടിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഭാഗ്യം കൊണ്ടു വരുന്ന നേതാവാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കവെയാണ് അദ്ദേഹം പ്രചരണം നടത്തിയ മണ്ഡലങ്ങളിൽ നിന്നും ബി.ജെ.പിയുടെ ഭീമമായ വോട്ട് ചോര്‍‍ച്ചയുണ്ടാവുന്നത്.

അദ്ദേഹം പ്രചരണം നടത്തിയ 63 മണ്ഡലങ്ങളിൽ 26 മണ്ഡലങ്ങളിൽ മാത്രമാണ് ബി.ജെ.പി മുന്നേറുന്നത്.‌ ഛത്തീസ്ഗഡിലാണ് യോഗിക്കും യോഗി മുന്നോട്ടുവെച്ച തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനു വലിയ അടികിട്ടിയത്. 24 തെരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുത്തപ്പോൾ വെറും എട്ട് സീറ്റിൽ മാത്രമാണ് ബി.ജെ.പി മുന്നേറുന്നത്. എന്നാൽ 2013ൽ ബി.ജെ.പി 16 സീറ്റുകളിൽ ജയിച്ചിരുന്നു.

മധ്യപ്രദേശിലും ചിത്രം വ്യത്യസ്ഥമല്ല. 13 മണ്ഡലങ്ങളിൽ പ്രചരണം നടത്തിയപ്പോൾ വെറും അഞ്ച് മണ്ഡലത്തിലാണ് മുന്നേറ്റം കാഴ്ച്ചവെക്കാനായുള്ളൂ. എന്നാല്‍ 2013ൽ എട്ട് സീറ്റ് കൈക്കലാക്കാൻ സാധിച്ചിരുന്നു. രാജസ്ഥാനിൽ 26 മണ്ഡലങ്ങളിൽ യോഗി പ്രചരണം നടത്തിയപ്പോൾ 13 സീറ്റിൽ മാത്രമേ മുന്നേറ്റം കാഴ്ച്ചവെക്കാനായുള്ളൂ. എന്നാൽ ഇവിടെ കഴിഞ്ഞ പ്രാവശ്യം 23 സീറ്റ് നേടിയിട്ടുണ്ടായിരുന്നു.

പ്രകോപന പ്രസംഗങ്ങൾ പരാജയപ്പെടുമ്പോള്‍

യോഗി ആദിത്യനാഥിന്റെ പ്രകോപന പ്രസംഗങ്ങളൊന്നും തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ഫലം കാണാത്ത സമയത്ത്, ജനങ്ങളെ മതകീയമായി ചേരിതിരിച്ച് വോട്ട് വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടും.

യു.പി മുഖ്യമന്ത്രി പ്രചരണത്തിലുടനീളം പ്രകോപന പ്രസംഗങ്ങൾകൊണ്ട് വിവാദങ്ങളിൽ നിറഞ്ഞിരുന്നു. രാജസ്ഥാനിൽ ജെയ്ഷെ മുഹമ്മദിന്റെ ചീഫ് മസൂദിനെ റാം അമ്പലത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അക്രമിക്കുമെന്ന് പറഞ്ഞിരുന്നു.

വലിയ തോതിൽ മതകീയ വികാരത്തെ ഇളക്കിവിടാനാണ് അദ്ദേഹം ശ്രമിച്ചത്. യു.പിയിലും ചെയ്തുകൊണ്ടിരിക്കുന്നത് അത് തന്നെയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബുലന്ദ്ഷഹറിലെ പോലീസ് ഉദ്യോഗസ്ഥന്റെ ആള്‍കൂട്ട കൊലപാതകം.

ഇൻസ്പെക്ടർ സുബോധ് കുമാര്‍ ആൾകൂട്ടകൊലപാതകത്തിന് വിധേയമാകുമ്പോൾ മുഖ്യമന്ത്രി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിലായിന്നു. അത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.

Tags:    

Similar News