രോഹിത് വെമുലയുടെ കൊലപാതകത്തിന് മൂന്നുവര്‍ഷം; നീതി ലഭിച്ചില്ലെന്ന് കുടുംബം

പണത്തിന്റെയോ,പാര്‍ട്ടിയുടെയോ, പ്രശസ്തിയുടെയോ, മേല്‍ജാതിയുടെയോ സ്വാധീനങ്ങള്‍ക്കുമുമ്പില്‍ തങ്ങള്‍ മുട്ടുമടക്കില്ലന്നും രോഹിതിന് നീതി കിട്ടുന്നതുവരെ പോരാടുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.

Update: 2019-01-17 03:19 GMT

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുല കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും നീതി തേടി അലയുകയാണ് അദ്ദേഹത്തിന്റെ കുടുംബം. രോഹിതിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമായിരുന്നു എന്ന് അദ്ദേഹത്തിന്റ സഹോദരന്‍ രാജാ വെമുല പറയുന്നു.

2016 ജനുവരി 17 നാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയുടെ ഹോസ്റ്റല്‍ മുറിയില്‍ രോഹിതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ എടുത്ത സര്‍വകലാശാലയ്‌ക്കെതിരെ സമരം നയിച്ച വെമുല സസ്‌പെന്‍ഷനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

Advertising
Advertising

രോഹിത് ദലിതനാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് ഏറെ മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രോഹിതും അദ്ദേഹത്തിന്റെ അമ്മ രാധികയും ദലിതരല്ലന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഹിന്ദുത്വ അജന്‍ഡയുടെ ദലിത് വിരുദ്ധ നയങ്ങളാണ് രോഹിതിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയത്. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെയും ഭരണവ്യവസ്ഥയുടെയും കെടുകാര്യസ്ഥതയാണ് രോഹിതിന്റെ മരണത്തിന് കാരണം എന്ന ആരോപണം ഉയര്‍ന്നിരുന്നു.

രോഹിത് കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷങ്ങളായെങ്കിലും കുറ്റാരോപിതരായവര്‍ക്കെതിരെ യാതൊരു അന്വേഷണ നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല. പണത്തിന്റെയോ, പാര്‍ട്ടിയുടെയോ, പ്രശസ്തിയുടെയോ, മേല്‍ജാതിയുടെയോ സ്വാധീനങ്ങള്‍ക്കുമുമ്പില്‍ തങ്ങള്‍ മുട്ടുമടക്കില്ലന്നും രോഹിതിന് നീതി കിട്ടുന്നതുവരെ പോരാടുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.

Tags:    

Similar News