ചാന്ദ്രയാന്‍2; വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം
സെപ്റ്റംബര്‍ 7നാണ് ലാന്‍ഡര്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക
ചാന്ദ്രയാന്‍ രണ്ട് ദൌത്യത്തിലെ വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം. ചന്ദ്രനോട് 100 കിലോമീറ്റര്‍ അടുത്താണ് ഇപ്പോള്‍ ലാന്‍ഡറിന്റെ സഞ്ചാരം. സെപ്തംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും.
8.50നാണ് വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റിയത്. ഓണ്‍ ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം നാല് സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്.ചന്ദ്രനോടടുത്ത് 104 കിലോമീറ്ററും അകലെ 128 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലൂടെയാണ് ഇപ്പോള്‍ ലാന്‍ഡറിന്റെ സഞ്ചാരം.
ഓര്‍ബിറ്റര്‍ ഇപ്പോള്‍ ചന്ദ്രന്റെ ഉപരിലത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്തും 127 കി.മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയാണ്. ഇതേ പാതയില്‍ ഒരു വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ചുറ്റും. നാളെ പുലര്‍ച്ചെ വീണ്ടും ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റും. ചന്ദ്രനോടടുത്ത് 36 കിലോമീറ്ററും അകലെ 110 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്കാണ് നാളെ ലാന്‍ഡറിനെ മാറ്റുക. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
സെപ്തംബര്‍ ഏഴിനാണ് ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങ് ഇസ്രോ പ്രതീക്ഷിക്കുന്നത് . തുടര്‍ന്ന് നാല് മണിക്കൂര്‍ സമയമെടുത്ത് റോവര്‍ കൂടി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും.ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങാണ് ഈ ദൌത്യത്തിലെ ഏറെ നിര്‍ണായക ഘട്ടം.