നിതീഷ് കുമാര്‍ എന്ന മരഞ്ചാടിക്കുരങ്ങ്
അവസരവാദത്തിന്റെ അപ്പോസ്തലനും ആദർശദൃഢതയില്ലാത്ത ഒരു സോഷ്യലിസ്റ്റുമായാണ് ലാലു നിതീഷിനെ വിശേഷിപ്പിക്കുന്നത്.
ഐക്യജനതാദൾ നേതാവ് നിതീഷ് കുമാർ ഒരു മരഞ്ചാടിക്കുരങ്ങാണെന്നാണ് രാഷ്ട്രീയ ജനതാദൾ സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ അഭിപ്രായം. തന്റെ ആത്മകഥയായ 'ഗോപാൽ ഗഞ്ച് ടു റായ്സിന - മൈ പൊലിറ്റിക്കൽ ജേണി' എന്ന പുസ്തകത്തിലാണ് ലാലു നിതീഷിനെ അവസരങ്ങൾ തേടി ഓരോ മരക്കൊമ്പും ചാടുന്ന കുരങ്ങിനോടുപമിക്കുന്നത്. പുസ്തകത്തിലെ ഒരു അധ്യായം തന്നെ നിതീഷിന് വേണ്ടി മാറ്റി വെച്ചിട്ടുണ്ട് ലാലു. "എന്റെ കുഞ്ഞനുജൻ നിതീഷ്" എന്നാണ് അധ്യായത്തിന്റെ പേരെങ്കിലും നിതീഷിന്റെ രാഷ്ട്രീയ ജീവിതത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയാണ് ലാലു അതില്‍.
അവസരവാദത്തിന്റെ അപ്പോസ്തലനായാണ് ലാലു നിതീഷിനെ കാണുന്നത്. ആദർശദൃഢതയില്ലാത്ത ഒരു സോഷ്യലിസ്റ്റായാണ് ലാലു നിതീഷിനെ വിശേഷിപ്പിക്കുന്നത്. ചെറുപ്പത്തിൽ ലാലുവിനൊപ്പമായിരുന്ന നിതീഷ് പിന്നീട് ജോർജ് ഫെർണാണ്ടസ് ക്യാംപിലെത്തി. ജനതാ ദളിൽ നിന്ന് വേർപിരിഞ്ഞ് സമതാ പാർട്ടി രൂപീകരിച്ച ജോർജും നിതീഷും ആദ്യം കൂട്ടുകൂടിയത് സിപിഐഎം എലുമായിട്ടായിരുന്നു. 1995ൽ തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതോടെ ഇരുവരും ബിജെപി ക്യാംപിലെത്തി. ബാബരി മസ്ജിദ് തകർത്ത് കേവലം മൂന്ന് കൊല്ലത്തിനകമായിരുന്നു നിതീഷിന്റെ ഈ ബിജെപി കൂട്ടുകെട്ടെന്ന് ലാലുപ്രസാദ് ഓർക്കുന്നു. ശിവസേന ഒഴികെ ഒരു പാർട്ടിയും ബിജെപിയുമായി സഖ്യത്തിലില്ലാതിരുന്ന കാലത്താണ് തീവ്ര ഇടതുപക്ഷത്ത് നിന്ന് നിതീഷ് തീവ്ര വലതുപക്ഷത്തിന്റെ കൂട്ടാളിയായി മാറിയതെന്ന് ലാലു പറയുന്നു.
ജോർജ് ഫെർണാണ്ടസും നിതീഷും ബിജെപിയെ കൂട്ടുപിടിച്ചത് അധികാരമോഹം കൊണ്ടു മാത്രമായിരുന്നു. അക്കാലത്ത് ബിജെപിയിൽ അദ്വാനിയുടെ മേധാവിത്തമായിരുന്നു. അന്ന് അദ്വാനിയുടെ വലംകയ്യായിരുന്ന നരേന്ദ്ര മോദിയുമായി നിതീഷ് ചങ്ങാത്തത്തിലായി. 2002ലെ ഗുജറാത്ത് കലാപത്തെ തുടർന്ന് മോദിയുടെ മുഖ്യമന്ത്രി സ്ഥാനം ബിജെപിയിൽ ചോദ്യം ചെയ്തപ്പോൾ രക്ഷപ്പെടുത്തിയത് അദ്വാനിയായിരുന്നു. മോദിയുമായുള്ള ചങ്ങാത്തത്തിലായിരുന്ന നിതീഷ് കുമാർ അന്ന് വാജ്പേയ് സർക്കാരിലെ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കാനോ ഗുജറാത്ത് വംശഹത്യയെ വിമർശിക്കാനോ തയ്യാറായില്ല. എന്നാൽ മോദിയെ ഇഷ്ടപ്പെടാതിരുന്ന വാജ്പേയ് നിതീഷ് കുമാറിനെയും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ലാലു ഓർക്കുന്നു.
എന്നാൽ, നരേന്ദ്ര മോദി ബിജെപിയിൽ പിടിമുറുക്കുകയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുമെന്നുറപ്പാവുകയും ചെയ്തതോടെ നിതീഷ് മോദിയുമായി അകലാൻ തുടങ്ങി. അദ്വാനിയും മോദിയും തമ്മിലുള്ള വടംവലി ബിജെപിയിൽ ആരംഭിച്ചതോടെ, നിതീഷ് കുമാർ അദ്വാനി പക്ഷത്തേക്ക് ചാഞ്ഞു. മോദിക്കെിതിരെ നിലപാടുള്ള മറ്റ് എൻഡിഎ ഘടകകക്ഷികളുയെടും ബിജെപിയിലെ അദ്വാനി വിഭാഗത്തിന്റെയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മാറുകയായിരുന്നു നിതീഷിന്റെ ഉദ്ദേശം. ഇതോടെ, ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ സംസാരിക്കാൻ തുടങ്ങി നിതീഷ് കുമാർ.
ഒരിക്കലും ഉറച്ച സോഷ്യലിസ്റ്റ് മൂല്യങ്ങൾ നിതീഷ് ഉള്ളിൽപേറിയിട്ടില്ല. ലോഹ്യയുടെ ആശയങ്ങളെ കുറിച്ച് സംസാരിച്ചിട്ടുമില്ല. മണ്ഡൽ വിരുദ്ധ പ്രക്ഷോഭ കാലത്ത് പോലും സവർണ -ഭൂപ്രഭുക്കൾക്കെതിരെ പോലും നിതീഷ് സംസാരിച്ചിട്ടില്ലെന്ന് ലാലു പറയുന്നു. മതേതരത്വത്തെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചും നിതീഷ് ഏറ്റവുമധികം സംസാരിച്ചത് മോദിക്കെതിരെ ബിജെപി ഇതര പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള അവസരം മുന്നിൽകണ്ട ഘട്ടത്തിൽ മാത്രമാണ്. അവിടെ പോലും രാഷ്ട്രീയ മര്യാദ തൊട്ടു തീണ്ടാത്ത സമീപനമാണ് നിതീഷ് സ്വീകരിച്ചത്.
ബിഹാറിൽ ആർഎസ്എസിന് വേരുപിടിക്കാൻ അവസരമൊരുക്കിയത് നിതീഷ് ആണെന്ന് ലാലു ആരോപിക്കുന്നു. ആർഎസ്എസ്സിനെ ആർജെഡി പ്രവർത്തകർ എല്ലാകാലത്തും ചെറുത്തു നിന്നിട്ടുണ്ട്. എന്നാൽ, നിതീഷ് ബിഹാർ ഭരിച്ചപ്പോഴാണ് ദർഭംഗ, മധുബനി, കോസി-സീമാഞ്ചൽ മേഖലകളിൽ ആർഎസ്എസ് പിടിമുറുക്കുന്നത്. ആർജെഡി പ്രവർത്തകരോട് ചില ആർഎസ്എസ് ശാഖകളിൽ പങ്കെടുത്ത് അവരുടെ പദ്ധതി മനസിലാക്കാൻ നിർദേശിച്ചിരുന്നു.
2010ൽ ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് പട്നയിൽ ബിജെപിയും ദേശീയ എക്സിക്യൂട്ടീവ് നടന്നു. അതിൽ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കൾക്ക് ഒരുക്കിയ വിരുന്ന് അവസാന നിമിഷം റദ്ദാക്കി നിതീഷ് കുമാർ.യ 2008ലെ പ്രളയ ധനസഹായമായി ഗുജറാത്ത് സർക്കാർ നൽകിയ അഞ്ചുകോടിയുടെ ചെക്ക് മടക്കി നൽകുകയും ചെയ്തു. മോദിയുടെ എതിരാളിയായി സ്വയം പ്രതിഷ്ഠിക്കുക മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം.
ബിഹാറിൽ ആർഎസ്എസിന് വേരുപിടിക്കാൻ അവസരമൊരുക്കിയത് നിതീഷ് ആണെന്ന് ലാലു ആരോപിക്കുന്നു. ആർഎസ്എസ്സിനെ ആർജെഡി പ്രവർത്തകർ എല്ലാകാലത്തും ചെറുത്തു നിന്നിട്ടുണ്ട്. എന്നാൽ, നിതീഷ് ബിഹാർ ഭരിച്ചപ്പോഴാണ് ദർഭംഗ, മധുബനി, കോസി-സീമാഞ്ചൽ മേഖലകളിൽ ആർഎസ്എസ് പിടിമുറുക്കുന്നത്. ആർജെഡി പ്രവർത്തകരോട് ചില ആർഎസ്എസ് ശാഖകളിൽ പങ്കെടുത്ത് അവരുടെ പദ്ധതി മനസിലാക്കാൻ നിർദേശിച്ചിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരപ്രകാരം മേഖലയിൽ പ്രത്യേക സമ്മേളനങ്ങൾ വിളിച്ച് ആർഎസ്എസിനെതിരെ വലിയ പ്രചാരണം നടത്തി. പിന്നാക്കക്കാരെയും ദലിതുകളെയും മുസ്ലിംകൾക്കെതിരെ തിരിക്കുകയായിരുന്നു ആർഎസ്എസിന്റെ ഉദ്ദേശം. ആർഎസ്എസിനെതിരായ പ്രചാരണത്തെ ബിജെപിയും നിതീഷും വിശേഷിപ്പിച്ചത് ജംഗിൾ രാജ് തിരികെ കൊണ്ടുവരാനുള്ള ശ്രമമായിട്ടാണ്. ജെഡിയു ഒറ്റക്ക് ബിജെപിയെ നേരിട്ട 2014 ലോക് സഭ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റിലേക്കവർ ഒതുങ്ങി. ഇതോടെ ആർജെഡിയുമായി കൈകോർക്കുകയും ജിതൻ റാം മാഞ്ചി എന്ന ദലിത് നേതാവിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാൽ പിറ്റേ കൊല്ലം തന്നെ ജിതൻ റാം മാഞ്ചിയെ മാറ്റി . അടുത്ത തെരഞ്ഞെടുപ്പിൽ സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
മഹാസഖ്യത്തെ വീണ്ടും ഒറ്റുകൊടുത്ത് ബിജെപിയുമായി കൈകോർക്കുകയും ചെയ്തു. മതേതരത്വമോ സോഷ്യലിസമോ അല്ല, തന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം നിലനിർത്താനുള്ള അവരവാദം മാത്രമാണ് നിതീഷിന്റെ രാഷ്ട്രീയമെന്ന് ലാലു ഓർക്കുന്നു.