പുതുച്ചേരിയില്‍ എന്‍ഡിഎ മുന്നില്‍
എഐഎൻആർസി നേതൃത്വത്തിലുള്ള മുന്നണി ഒൻപതിടത്ത് മുന്നിട്ടുനിൽക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ അധികാരം പിടിക്കുമെന്ന് സൂചന നൽകി എൻഡിഎ മുന്നണി. ആൾ ഇന്ത്യാ എൻആർ കോൺഗ്രസ്(എഐഎൻആർസി) നേതൃത്വത്തിലുള്ള മുന്നണി ഒൻപതിടത്താണ് മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് മൂന്നിടത്ത് മാത്രമാണ് ലീഡുള്ളത്. ആകെ 30 അംഗ സഭയിൽ 17 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
എഐഎൻആർസിക്ക് പുറമെ എഐഎഡിഎംകെയും ബിജെപിയും അടങ്ങുന്നതാണ് എഐഎൻആർസിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി. എഐഎൻആർസി തലവൻ എൻ രംഗസാമി അവസാന റിപ്പോർട്ട് പുറത്തുവരുമ്പോൾ യാനം മണ്ഡലത്തിൽ മുന്നിലാണുള്ളത്. തട്ടഞ്ചവടി മണ്ഡലത്തിലും രംഗസാമി ജനവിധി തേടിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള സെക്യുലർ ഡെമോക്രാറ്റിക് അലയൻസ്(എസ്ഡിഎ) മുന്നണിയിൽ കോൺഗ്രസിനു പുറമെ ഡിഎംകെ, വിസികെ, സിപിഐ എന്നീ പാർട്ടികളാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ബിജെപിയുടെ നടത്തിയ ഓപറേഷനിൽ താഴെയിറക്കിയിരുന്നു. നിരവധി എംഎൽഎമാർ കോൺഗ്രിൽനിന്ന് കൂറുമാറിയതോടെയായിരുന്നു ഇത്. തുടർന്ന് പ്രസിഡന്റ് ഭരണത്തിലായിരുന്നു പുതുച്ചേരി. അധികാരം നഷ്ടപ്പെട്ട നാരായണസാമിക്ക് സീറ്റ് ലഭിച്ചിരുന്നില്ലെങ്കിലും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതല അദ്ദേഹത്തിനായിരുന്നു.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 15 സീറ്റുകളാണ് ലഭിച്ചത്. എഐഎൻആർസിക്ക് എട്ടും ഐഐഎഡിഎംകെക്ക് നാലും ഡിഎംകെക്ക് രണ്ടും സീറ്റുകൾ ലഭിച്ചു.