എല്‍.ജെ.പിയില്‍ നാടകീയത തുടരുന്നു; ചിരാഗ് പാസ്വാനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കി

ചിരാഗ് പാസ്വാന്റെ പിതൃസഹോദരനായ പശുപതി കുമാറിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയില്‍ വിമതനീക്കം നടക്കുന്നത്.

Update: 2021-06-15 12:13 GMT
Advertising

ലോക് ജനശക്തി പാര്‍ട്ടിയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. പാര്‍ട്ടിയുടെ അഞ്ച് എം.പിമാര്‍ കൂറുമാറിയതിന് പിന്നാലെ ചിരാഗ് പാസ്വാനെ അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കി. ഒരാള്‍ക്ക് ഒരു പദവിയെന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചിരാഗ് പാസ്വാനെ നീക്കം ചെയ്തതായി വിമത എം.പിമാര്‍ പറഞ്ഞു.

ചിരാഗ് പാസ്വാന്റെ പിതൃസഹോദരനായ പശുപതി കുമാറിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയില്‍ വിമതനീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിരാഗ് ഒഴികെയുള്ള എം.പിമാര്‍ പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചിരാഗിനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത്.

സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തോട് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് വിളിച്ച് അഞ്ച് ദിവസത്തിനകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ നീങ്ങിയ ചിരാഗിനെ വീഴ്ത്താന്‍ നിതീഷ് കുമാറാണ് വിമത നീക്കം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. എന്നാല്‍ ജെ.ഡി.യു ഇത് നിഷേധിച്ചു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന മുന്നില്‍ കണ്ടാണ് ഇപ്പോള്‍ വിമതര്‍ രംഗത്ത് വന്നിരിക്കുന്നത്.

രാംവിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന എല്‍.ജെ.പിയുടെ കേന്ദ്ര മന്ത്രിസ്ഥാനത്തിന് വേണ്ടിയാണ് പശുപതി കുമാര്‍ നീക്കം നടത്തുന്നത്. ചിരാഗ് കേന്ദ്രമന്ത്രിയാവുന്നത് തടയാന്‍ നിതീഷും രംഗത്തുണ്ട്. ഇതാണ് പുതിയ പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News