നിസാമുദ്ദീന്‍ പള്ളി തുറക്കാന്‍ ഹൈക്കോടതി അനുമതി

എല്ലാ ആരാധനാലയങ്ങളും തുറന്ന് കിടക്കുകയും, എന്നാൽ നിസാമുദ്ദീൻ മാത്രം അടഞ്ഞുകിടക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു

Update: 2021-04-15 11:44 GMT
Editor : Suhail | By : Web Desk
Advertising

ഒരു വർഷത്തെ അടച്ചുപൂട്ടലിന് ശേഷം നിസാമുദ്ദീൻ പള്ളി തുറക്കാൻ കോടതിയുടെ അനുമതി. റമദാനിൽ അമ്പത് പേർക്ക് പ്രാർ‌ഥന നിർവഹിക്കാൻ പള്ളിയുടെ ഒരു നില തുറന്ന് കൊടുക്കാമെന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്.

മതപരമായ കൂടിച്ചേരലുകൾക്ക് വിലക്കുണ്ട്. എന്നാൽ പ്രാർഥനാ സ്ഥലങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിട്ടില്ല. കോവിഡ് വ്യാപനം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. എല്ലാ ആരാധനാലയങ്ങളും തുറന്ന് കിടക്കുകയും, എന്നാൽ നിസാമുദ്ദീൻ മാത്രം അടഞ്ഞുകിടക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത്, 2020 മാർച്ചിലാണ് മർക്കസ് പള്ളി അടച്ചത്. കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചേർന്ന തബ്‍ലീ​ഗി ജമാഅത്ത് സമ്മേളനത്തെ തുടർന്നുണ്ടായ വിവാദത്തോടെയാണ് പള്ളി അടച്ചത്. കോവിഡ് വ്യാപനത്തിന് കാരണം തബ്‍ലീ​ഗ് സമ്മേളനമാണെന്ന പ്രചാരണവും ഒരു വിഭാ​ഗം നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ തബ്‍ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുകയുമുണ്ടായി.

റമദാനിൽ പ്രാർഥന നിർവഹിക്കാൻ അനുമതി തേടി ഡൽഹി വഖഫ് ബോർഡാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

പള്ളി തുറക്കാത്തതിന് കോവിഡ് വ്യാപനം ന്യായം പറയുന്ന കേന്ദ്രത്തിനെതിരെ ഹരിദ്വാറിലെ മഹാ കുംഭമേളക്ക് അനുമതി നൽകിയതും വഖഫ് ബോർഡ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News