'വൺ എർത്ത്, വൺ ഹെൽത്ത്': G7 ഉച്ചകോടിയി‍ൽ മോദി

രണ്ടാം കോവിഡ് തരംഗത്തിൽ ഇന്ത്യക്ക് സഹായം നൽകിയ രാജ്യങ്ങൾക്ക് പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി

Update: 2021-06-13 14:25 GMT
Editor : Suhail | By : Web Desk
Advertising

ആഗോള ആരോഗ്യപരിരക്ഷക്ക് വേണ്ടിയുള്ള ലോക രാഷ്ട്രങ്ങളുടെ കൂട്ടായ പ്രയത്നത്തിന് പിന്തുണ അറിയിച്ച് ഇന്ത്യ. ഭാവി പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം ശക്തമാക്കാനും ലോകത്തെ തിരികെ പൂർണ ആരോഗ്യത്തിൽ പുനർനിർമിക്കാനും ആഹ്വാനമിട്ടുള്ള ഉച്ചക്കോടിയിൽ 'ഏക ഭൂമി, ഏക ആരോഗ്യം' എന്ന ആപ്തവാക്യം മോദി ഉയർത്തി.

രണ്ടാം കോവിഡ് തരംഗത്തിൽ ഇന്ത്യക്ക് സഹായം നൽകിയ രാജ്യങ്ങൾക്ക് പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തില്‍, വിഭവ ദൗർലഭ്യം മൂലം വലിയ പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടായത്. ജനുവരി മുതൽ മെയ് മാസം വരെ മാത്രം രണ്ട് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ അടിയന്തര മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ സിലിണ്ടറുകളും ഉള്‍പ്പടെയുള്ളവ വിവിധ രാജ്യങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

കോവിഡ് മഹാമാരിയെ ഇന്ത്യൻ ജനത ഒന്നായി നേരിടുകയായിരുന്നുവെന്ന് മോദി ഉച്ചകോടിയില്‍ പറഞ്ഞു. സർക്കാർ - വ്യവസായ - പൊതു സമൂഹത്തിന്റെ പ്രവർത്തനങ്ങളെ സംയോജിപ്പിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. ഇതര വികസ്വര രാജ്യങ്ങളുമായി ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും പങ്കുവെക്കാൻ തയ്യാറാണെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു. ജി 7 ഉച്ചകോടിയുടെ ആദ്യ സെഷനിലെ വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജി 7 ഉച്ചകോടിയുടെ അവസാന ദിവസമായ നാളെ നടക്കുന്ന രണ്ട് സെഷനുകളിലും പ്രധാനമന്ത്രി സംബന്ധിക്കും. ലോകത്തെ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്നതാണ് ജി 7. ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് പുറമെ ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News