സോണിയാ ഗാന്ധിയുടെ ഷെല്‍ഫിലെ ബുക്കിന്റെ പേര് മോര്‍ഫ് ചെയ്ത് വര്‍ഗീയ പ്രചാരണം

സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് മോര്‍ഫ് ചെയ്തത്‌

Update: 2021-06-01 10:00 GMT

സോണിയാ ഗാന്ധിയുടെ ഷെല്‍ഫിലെ ബുക്കിന്റെ പേര് മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വ്യാജപ്രചാരണം. ബുക്കിന്റെ പേര് 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം' എന്നാക്കി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. സമീപത്ത് ബൈബിളും തൊട്ടുതാഴെയുള്ള ഷെല്‍ഫില്‍ യേശു ക്രിസ്തുവിന്റെ ശില്‍പവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വ്യാജഫോട്ടോ ചര്‍ച്ചയായി. ഇന്ത്യയെ ക്രിസ്ത്യന്‍ രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തുന്നത് എന്നായിരുന്നു സംഘപരിവാര്‍ പ്രചാരണം.

Advertising
Advertising



ചിത്രം വൈറലായതോടെ ഇതിനെക്കുറിച്ച് 'ദ ക്വിന്റ്' നടത്തിയ അന്വേഷണത്തിലാണ് ചിത്രം വ്യാജമാണെന്ന് മനസിലായത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 2020 ഒക്ടോബര്‍ 27ന് ബിഹാറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയില്‍ നിന്നാണ് ഫോട്ടോ എടുത്തിട്ടുള്ളത്.

യഥാര്‍ത്ഥ വീഡിയോയില്‍ ബൈബിളും യേശു ക്രിസ്തുവിന്റെ ശില്‍പവുമില്ല. ഷെല്‍ഫില്‍ കാണുന്ന നീല ചട്ടയുള്ള ബുക്ക് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ളതുമല്ലെന്ന് വ്യക്തമാണ്. വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് പറഞ്ഞു.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News