സംവരണം 50 ശതമാനത്തിൽ അധികം വേണ്ട; മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി

50 ശതമാനം മറികടന്ന് സംവരണം നൽകേണ്ട സാഹചര്യം മറാത്ത വിഭാഗത്തെ സംബന്ധിച്ച് ഇല്ലെന്ന് സുപ്രീംകോടതി

Update: 2021-05-05 07:48 GMT
Advertising

50 ശതമാനം പരിധി മറികടന്ന് മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയ മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി. പരിധി മറികടന്നുള്ള സംവരണത്തെ നീതീകരിക്കാൻ കഴിയുന്ന അസാധാരണ സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. 50 ശതമാനം പരിധി നിശ്ചയിച്ച ഇന്ദിര സാഹ്നി വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും ബഞ്ച് വ്യക്തമാക്കി.

മറാത്ത വിഭാഗത്തിന് മഹാരാഷ്ട്ര സ൪ക്കാ൪ 50 ശതമാനം മറികടന്നാണ് സംവരണം നൽകിയിരുന്നത്. ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏ൪പ്പെടുത്തിയ നടപടി ബോംബെ ഹൈക്കോടതി ശരിവെക്കുകയുണ്ടായി. സ൪ക്കാ൪ നടപടി ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്തുള്ള ഹരജിയിലാണ് മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കിയത്. ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി.

50 ശതമാനം മറികടന്ന് സംവരണം നൽകേണ്ട സാഹചര്യം മറാത്ത വിഭാഗത്തെ സംബന്ധിച്ച് ഇല്ല. അസാധാരണ സാഹചര്യത്തിൽ മാത്രമേ പരിധി മറികടന്ന് സംവരണം നൽകാവൂ. അതിനാൽ 50 ശതമാനം പരിധി നിശ്ചയിച്ച ഇന്ദിര സാഹ്നി കേസിലെ ഒമ്പതംഗ സുപ്രീംകോടതി ബഞ്ചിന്റെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും സുപ്രീംകോടതി വിധിച്ചു.

സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതിൽ ഇടപെടാൻ കേന്ദ്രത്തിന് അവകാശം നൽകുന്ന ഭേദഗതി ഭരണഘടനാനുസൃതമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കേന്ദ്രവുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ലിസ്റ്റ് തയ്യാറാക്കാൻ അനുമതിയുണ്ടെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എസ് അബ്ദുൽ നസീ൪ എന്നിവ൪ വിധിച്ചപ്പോൾ സംസ്ഥാനങ്ങൾക്ക് അതിന് അനുമതിയില്ലെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വ൪ റാവു, ഹേമന്ദ് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവ൪ വിധി പുറപ്പെടുവിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News