തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷം കടന്ന് ഡി.എം.കെ; വിജയാഘോഷവുമായി പ്രവര്‍ത്തകര്‍

തമിഴകത്ത് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഡി.എം.കെ അധികാരത്തിലെത്തുമെന്ന് ഫലസൂചനകള്‍.

Update: 2021-05-02 07:42 GMT
Advertising

തമിഴ്നാട്ടിൽ ലീഡ് നിലയിൽ ഡി.എം.കെ മുന്നണി കേവല ഭൂരിപക്ഷം കടന്നു. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ ഡി.എം.കെ മുന്നണി 139 സീറ്റിലും അണ്ണാ ഡി.എം.കെ മുന്നണി 93 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ടി.ടി.വി. ദിനകരന്‍റെ എ.എം.എം.കെ ഒരു സീറ്റിലും കമൽഹാസന്‍റെ എം.എൻ.എം ഒരു സീറ്റിലും മുന്നിലാണ്. 

കൊളത്തൂരിൽ എം.കെ.സ്റ്റാലിന്‍റെ ലീഡ് 16000 കടന്നു. ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിൻ 10,000 ലേറെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ ലീഡ് 10000 കടന്നു. അതേസമയം, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ബോഡിനായ്ക്കന്നൂരിൽ പിന്നിലാണ്. ഡി.എം.കെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു തൗസന്‍റ് ലൈറ്റ്സിലും പിന്നിലാണ്.

കോയമ്പത്തൂര്‍ സൗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മക്കൾ നീതി മയ്യം പ്രസിഡന്‍റ് കമൽഹാസനാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ മയൂര ജയകുമാര്‍ തൊട്ടുപിന്നിലുണ്ട്. ബി.ജെ.പിയുടെ വാനതി ശ്രീനിവാസനാണ് മൂന്നാം സ്ഥാനത്ത്.   

ഡി.എം.കെ മുന്നണിയുടെ മുന്നേറ്റം എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവയ്ക്കുന്നതാണ്. തമിഴകത്ത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഡി.എം.കെ അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകള്‍. ഇതിനോടകം തന്നെ വിജയാഘോഷങ്ങളുമായി ഡി.എം.കെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത്  അണിനിരന്നു കഴിഞ്ഞു. എന്നാല്‍, രാജ്യത്ത് നിലവിലുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിജയാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News